രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ തിരികെ കോൺഗ്രസിൽ എത്തിക്കാൻ ഹൈക്കമാന്റ് ശ്രമം. സച്ചിനുമായി സമവായത്തിനുള്ള ശ്രമം തുടരാൻ ഹൈക്കമാന്റ് നേതാക്കൾക്ക് നിർദ്ദേശം നൽകി. കെസി വേണു ഗോപാൽ, രൺദീപ് സിംഗ് സുർജെവാല, അവിനാശ് പാണ്ഡെ തുടങ്ങിയ നേതാക്കൾ ജയ്പൂരിൽ തുടരുകയാണ്. അജയ് മാക്കനോടും സംസ്ഥാനത്തേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്ന് സച്ചിൻ മാധ്യമങ്ങൾക്ക് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സച്ചിനെ കൂടുതൽ പിണക്കേണ്ടന്ന നിലപാടിലാണ് ഹൈക്കമാന്റ്. കോൺഗ്രസ് പാരമ്പര്യമുള്ള വ്യക്തിയെ ബിജെപി പാളയത്തിലെത്തുന്നത് ദീർഘകാരത്തേക്ക് ദോഷം ചെയ്യുമെന്നാണ് ഹൈക്കമാന്റ് കരുതുന്നത്. അതേസമയം സച്ചിനോട് മൃദുസമീപനം വേണ്ടന്ന നിലപടിൽ ഉറച്ചു നിൽക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സർക്കാറിനുള്ള ഭീഷണി മറികടക്കാനാകുമെന്നും സച്ചിനെ തിരികെ എത്തിക്കരുതെന്നുമാണ് ഗെഹ്ലോട്ട് പറയുന്നത്. സച്ചിൻ പൈലറ്റ് സമവായത്തിന് തയ്യാറാണെങ്കിൽ തിരികെ എത്തിക്കണമെന്ന് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ളവർ ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലിന്റെ നിർദ്ദേശ പ്രകാരം അഹമ്മദ് പട്ടേൽ സച്ചിനുമായി രണ്ടു തവണ സംസാരിച്ചു. തന്റെ പരാതി കേൾക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നാണ് സച്ചിന്റെ പരാതി. ഗെഹ്ലോട്ട് തന്നെ അപമാനിച്ചുവന്നും സച്ചിന് പരാതിയുണ്ട്. അതേ സമയം അനുനയത്തിനായി ശ്രമിക്കുന്ന നേതാക്കളോട് കോൺഗ്രസിലേക്ക് മടങ്ങാൻ ഉപാധികളൊന്നും സച്ചിൻ മുന്നോട്ട് വെച്ചിട്ടില്ല. സച്ചിനും വിമത എംഎൽഎമാരും ഹരിയാനയിൽ തുടരുകയാണ്. അതേ സമയം സച്ചിന്റെ നിലപാടിനെ സംശയത്തോടെയാണ് ഗെഹ്ലോട്ട് ക്യാമ്പ് കാണുന്നത്. അയോഗ്യനാക്കാക്കുന്നതിൽ നിന്ന് രക്ഷപ്പെടാനാണ് സച്ചിൻ കോൺഗ്രസ് കാരനാണെന്ന് ഇപ്പോഴും പറയുന്നതെന്നാണ് ഇവരുടെ വാദം. അവസരം കിട്ടിയാൽ ബിജെപിയുമായി ചേർന്ന് ഗെഹ്ലോട്ട് സർക്കാറിനെ മറിച്ചിടാൻ സച്ചിൻ ശ്രമിക്കുമെന്നാണ് ഇവർ പറയുന്നത്.
സച്ചിനെ രാജസ്ഥാൻ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി ഡൽഹിയിൽ പാർട്ടി ചുമതലകളിൽ കൊണ്ടുവരാനാണ് ഹൈക്കമാന്റിന്റെ ശ്രമം. വേണമെങ്കിൽ രാജ്യസഭാ സീറ്റും നൽകാമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നുണ്ട്. അതോടൊപ്പം സച്ചിന് താത്പര്യമുള്ള ഒരാൾക്ക് മന്ത്രിസഭയിൽ നിർണായകമായ വകുപ്പ് നൽകാമെന്നും വാഗ്ദാനം നൽകും ഈ നീക്കത്തോട് ഗെഹ്ലോട്ടിന് എതിർപ്പില്ല. എന്നാൽ ഈ നിർദ്ദേശങ്ങളോട് സച്ചിൻ പ്രതികരിച്ചിട്ടില്ല.
സർക്കാറിനെ നിലനിർത്താനുള്ള ശ്രമം കോൺഗ്രസ് സജീവമാക്കിയിട്ടുണ്ട്. ചെറിയ പാർട്ടികളെ കൂടെ നിർത്താനും, അസംതൃപ്തരായ ബിജെപിഎംഎൽ എമാരുമായി ചർച്ച നടത്താനും കോൺഗ്രസ് സമാന്തരമായി ശ്രമിക്കുന്നുണ്ട്.