14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന്റെ എല്ലാ ഫ്ലാഷ് പോയിന്റുകളിൽ നിന്നും സൈന്യത്തെ പൂർണ്ണമായും തിരിച്ചുവിളിക്കാന്‍ ഇന്ത്യയും ചൈനയും സംയുക്തമായി തീരുമാനിച്ചു. ഫിംഗർ ഏരിയ ഒഴികെയുള്ള പ്രദേശങ്ങളിൽ നിന്നാണ് പിന്മാറ്റം.രണ്ടുമാസത്തോളമായി നിലനിന്നിരുന്ന ഇന്ത്യ-ചൈന സംഘർഷങ്ങൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും പിന്മാറ്റത്തിന് ധാരണയായത്.
എല്ലാ ഫ്ളാഷ്‌പോയിന്റുകളിൽ നിന്നും പിന്മാറാൻ തീരുമാനമായിരുന്നുവെങ്കിലും പാന്ഗോങ് ഫിംഗർ പ്രദേശത്ത് നിന്ന് പിന്മാറാൻ തയ്യാറല്ലെന്ന് ചൈന പിന്നീട് അറിയിച്ചതായി ഉന്നത വൃത്തങ്ങൾ പറയുന്നു. ഏപ്രിൽ-മെയ് മാസങ്ങൾക്ക് മുൻപുണ്ടായിരുന്ന രീതിയിലെക്കുള്ള പൂർണ്ണമായ പിൻവാങ്ങലല്ലാത്ത മറ്റൊന്നും സ്വീകാര്യമല്ലെന്ന് ചർച്ചയ്ക്കിടെ ഇന്ത്യ ചൈനയോട് നിലപാട് വ്യക്തമാക്കി.
ജൂലൈ 21-22 വരെ പിന്മാറ്റം നിരീക്ഷിക്കാൻ ഇരുപക്ഷവും തീരുമാനിച്ചു. കാര്യങ്ങൾ ലഘൂകരിക്കാനായി ഫ്രന്റ് ലൈൻ സൈനികരുടെ പിന്മാറ്റം ഇന്ത്യ-ചൈന കമാന്റർമാർ പരസ്പരം പരിശോധിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.പിൻമാറ്റത്തിനുശേഷം പെട്രോളിംഗ് പോയിന്റ് 17, 17 എ എന്നിവിടങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യ ശ്രമിച്ചേക്കുമെന്ന് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ആശങ്ക പ്രകടിപ്പിച്ചു.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള ചർച്ചക്കിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ദോവൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇരുപക്ഷവും തങ്ങളുടെ സ്ഥിര സ്ഥലങ്ങളിലേക്ക് മടങ്ങേണ്ടിവരുമെന്ന് വ്യക്തമാക്കി. മെയ് ആദ്യം മുതൽ, ഇന്ത്യയും ചൈനയും കിഴക്കൻ ലഡാക്കിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനോട് ചേർന്നുള്ള വിവിധ സ്ഥലങ്ങളിൽ വൻ ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരുന്നു. തിങ്കളാഴ്ച നടന്ന കോർപ്സ് കമാൻഡർ ലെവൽ മീറ്റിങ്ങിന്റെ നാലാം റൗണ്ടിലാണ് ഒത്തുതീര്‍പ്പിനു തീരുമാനമായത്.