കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രത വ്യക്തമായി സൂചിപ്പിച്ച് സൈബീരിയയിൽ ഉഷ്ണ തരംഗം. കൂടിയ താപനിലയും ശക്തമായ കാറ്റും കാരണം ഇത്തവണ സൈബീരിയയില്‍ കാട്ടുതീ കൂടുതൽ ശക്തമായി. മനുഷ്യർ കാരണമല്ലാതെ ഇത്തരത്തിലുള്ള മാറ്റങ്ങൾ കാലാവസ്ഥയിലുണ്ടാകാൻ മറ്റൊരു സാധ്യതയുമില്ലെന്ന് പഠനങ്ങൾ പറയുന്നു.
ഈ വർഷം ജനുവരി മുതൽ ജൂൺ വരെ റഷ്യയിലെ താപനില ശരാശരിയേക്കാൾ 5 ഡിഗ്രിയിൽ കൂടുതലായിരുന്നു. ആർട്ടിക് സർക്കിളിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണ് ജൂൺ 20 ന് റഷ്യൻ പട്ടണമായ വെർകോയാൻസ്കിൽ ഉണ്ടായിരുന്നത്. അന്ന് 38 ഡിഗ്രി സെൽഷ്യസ് കവിഞ്ഞിരുന്നു. ആർട്ടിക് ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിൽ ചൂടാകുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനം ഭൂമിയിൽ ചെലുത്തിയ സ്വാധീനത്തിന്റെ വ്യക്തമായ തെളിവായാണ് ശാസ്ത്രജ്ഞർ ഈ കണ്ടെത്തലിനെ വിശേഷിപ്പിച്ചത്. കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ച് മനുഷ്യവാസമില്ലാതിരുന്ന കാലത്തെ കാലാവസ്ഥയെ ശാസ്ത്രജ്ഞർ ഇന്നത്തെ കാലാവസ്ഥയുമായി താരതമ്യം ചെയ്യാറുണ്ട്. ഇതിൽ മനുഷ്യന്റെ സ്വാധീനമില്ലായിരുന്ന കാലത്തുള്ള കാലാവസ്ഥ എത്രത്തോളം വ്യത്യസ്തമാണെന്ന് കാണാൻ സാധിച്ചു. "നിലവിലെ സൈബീരിയൻ ഉഷ്ണ തരംഗം ലോകത്തിന്റെ ശരാശരി താപനിലയെ രണ്ടാമത്തെ ഏറ്റവും ഉയർന്ന താപനിലയിലേക്ക് ഉയർത്താൻ കാരണമായി” എന്ന് ഗവേഷകർ പറയുന്നു.