സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തിന് സമീപം അരക്കിണറിലുളള ജ്വല്ലറിയിൽ കസ്റ്റംസ് റെയ്ഡ്. അനധികൃതമായി കൊണ്ടുവന്ന സ്വർണം ജ്വല്ലറിയിൽ എത്തിച്ചെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ്. ജ്വല്ലറി അടച്ചു കൊണ്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. 3 കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കൊച്ചി കസ്റ്റംസ് അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ജ്വല്ലറി മാനേജരുടെയും ജീവനക്കാരുടെയും മൊഴിയെടുത്തു. ഇവരുടെ വിശദാംശങ്ങൾ കസ്റ്റംസ് ശേഖരിച്ചു. ജ്വല്ലറിയിലെ സ്റ്റോക്ക് സംബന്ധിച്ച വിവരംങ്ങളും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
കള്ളക്കടത്ത് സ്വർണം മലപ്പുറം കോഴിക്കോട് ജില്ലകളിൽ എത്തിയിട്ടുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. ചെറുകിട ജ്വല്ലറികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്വർണം ഉരുക്കി ആഭരണങ്ങളാക്കിയതായും വിവരം ലഭിച്ചിട്ടുണ്ട്. കള്ളക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ടവരുടെ വീട്ടിലും സ്ഥാപനങ്ങളിലും കഴിഞ്ഞ രണ്ട് ദിവസമായ റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി ഷംജുവിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വരും ദിവസങ്ങളിലും കള്ളക്കടത്തുമായി ബന്ധപ്പെട്ട് റെയ്ഡ് തുടരുമെന്നാണ് സൂചന