രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സഭയിൽ തന്റെ ശക്തി പ്രകടിപ്പിക്കാനായി അടുത്തയാഴ്ച നിയമസഭാ സമ്മേളനം വിളിച്ചേക്കും. അദ്ദേഹം കഴിഞ്ഞ ദിവസം ഗവർണർ കൽരാജ് മിശ്രയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് സർക്കാരിന്റെ പിന്തുണ പിൻവലിച്ച പ്രാദേശിക പാർട്ടിയുടെ രണ്ട് എംഎൽഎമാർ പിന്നീട് സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഗെഹ്‌ലോട്ട് ഗവർണറെ കണ്ടത്.
സ്പീക്കർ അയച്ച അയോഗ്യത നോട്ടീസിനെതിരെ സച്ചിൻ പൈലറ്റും മറ്റ് എംഎൽഎമാരും സമർപ്പിച്ച ഹര്‍ജിയില്‍ ചൊവ്വാഴ്ച രാജസ്ഥാൻ ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞതിനു ശേഷം മാത്രമേ കോൺഗ്രസ് ഇക്കാര്യം പരിഗണിക്കുകയുള്ളു എന്ന് വിശ്വസ്ത വൃത്തങ്ങൾ അറിയിച്ചു.
സച്ചിൻ പൈലറ്റിനൊപ്പം 30 എംഎൽഎമാരുണ്ടെന്നും ഇത് ഗെഹ്‌ലോട്ട് സർക്കാരിനെ താഴെയിറക്കാന്‍ മാത്രമുള്ള അംഗസംഖ്യയാണെന്നും വിമതർ അഭിപ്രയപ്പെടുന്നു. എന്നാൽ തന്നോടൊപ്പം വിശ്വസ്തരായ 109 എംഎൽഎമാരുണ്ടെന്നാണ് ഗെഹ്‌ലോട്ട് അവകാശപ്പെടുന്നത്.
രാജസ്ഥാൻ ഉപമുഖ്യമന്ത്രി, കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട പൈലറ്റിനെയും മറ്റ് 18 പേരെയും നിയമസഭയിൽ നിന്ന് അയോഗ്യരാക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്ത് പൈലറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഗെലോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന രണ്ട് യോഗങ്ങളിൽ പങ്കെടുക്കാനുള്ള നിർദേശങ്ങൾ ലംഘിച്ച് അവർ പാർട്ടിക്കെതിരെ പ്രവർത്തിച്ചുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
അശോക് ഗെലോട്ട് സർക്കാരിനെതിരെ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്തിനൊപ്പം ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വിമത എംഎൽഎമാരായ ഭൻവർ ലാൽ ശർമ, വിശ്വേന്ദ്ര സിംഗ് എന്നിവരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. എന്നാൽ ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേതല്ലെന്ന് കേന്ദ്രമന്ത്രി ശേഖാവത് ആവര്‍ത്തിച്ചു പറയുകയും അന്വേഷണത്തിന് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഫോണുകൾ അനധികൃതമായി ടാപ്പുചെയ്തെന്ന ആരോപണത്തിൽ ആഭ്യന്തര മന്ത്രാലയം രാജസ്ഥാൻ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുമുണ്ട്.