വധശിക്ഷ വിധിച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ പുതിയ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി. ഹൈകോടതി വധശിക്ഷ ശരിവെച്ച കേസുകളില്‍ അപ്പീൽ ഹരജികള്‍ തീര്‍പ്പാക്കുന്നതിന് കോടതി സമയക്രമം നിശ്ചയിച്ചു. ആറ് മാസത്തിനകം അപ്പീൽ ഹരജി പരിഗണിക്കും. മൂന്നംഗ ബഞ്ചാകും അപ്പീൽ ഹരജി പരിഗണിക്കുക. തുടര്‍ന്ന് രണ്ട് മാസത്തിനകമോ കോടതി നിശ്ചയിക്കുന്ന സമയത്തിനകത്തോ കേസിന്‍റെ വിശദാംശങ്ങള്‍ കീഴ്ക്കോടതി സുപ്രീം കോടതിക്ക് കൈമാറണം. കക്ഷികള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ പിന്നീട് ഒരു മാസം കൂടി ലഭിക്കും. രേഖകള്‍ നല്‍കിയില്ലെങ്കില്‍ ചേംബറില്‍ പരിഗണിച്ച് ഹരജി തീര്‍പ്പാക്കും.
നിര്‍ഭയ കേസിൽ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് കോടതിയുടെ പുതിയ ഇടപെടല്‍. വധശിക്ഷ വൈകുന്നതിന് എതിരെ കഴിഞ്ഞ ദിവസം ഡൽഹി പാട്യാല ഹൌസ് കോടതിക്ക് മുന്‍പില്‍ നിർഭയയുടെ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരാത്തതാണ് വധശിക്ഷ വൈകാൻ കാരണമെന്ന് നിര്‍ഭയയുടെ മാതാവും ആരോപിച്ചിരുന്നു.