കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇന്നത്തെ മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. തിങ്കളാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനം മാറ്റിവെക്കാനും തീരുമാനിച്ചു. ധനബിൽ പാസാക്കാനാണ് ഒരു ദിവസത്തെ നിയമസഭാ സമ്മേളനം ചേരാൻ തീരുമാനിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം വേണ്ടെന്ന് വെച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എംഎൽഎമാരോട് ആവശ്യപ്പെടും. ധനബില്ലിനായി ഓർഡിനൻസ് ഇറക്കും. ഇതിനായി ഗവർണറോട് ശുപാർശ ചെയ്യും. ഈ മാസം 31 ന് മുമ്പ് ഓർഡിനൻസ് ഇറക്കേണ്ടതുണ്ട്. ഓർഡിനൻസ് തിങ്കഴാച ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും.
തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം കൊവിഡ് സ്ഥിതിഗതികൾ വിശദമായി വിലയിരുത്തും. നാളെ ചേരുന്ന സർവ്വ കക്ഷിയോഗം സമ്പൂർണ ലോക്ഡൗണിനെ കുറിച്ച് ചർച്ച ചെയ്യും. സർവ്വ കക്ഷി യോഗത്തിന്റെ തീരുമാനം മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ആവശ്യമെങ്കിൽ സമ്പൂർണ ലോക് ഡൗൺ ഏർപ്പെടുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.കൊവിഡ് രോഗികളെ ചികിത്സിക്കാനായി 40000 ത്തോളം കിടക്കകളുണ്ടെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. രോഗികളുടെ വർദ്ധനവ് പ്രതിസന്ധിയുണ്ടാക്കില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൽ ശരിയായ ദിശയിലാണെന്ന് യോഗം വിലയിരുത്തി.