ഈ മാസം ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം മാറ്റിയത്. നിയമസഭാ സമ്മേളനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സമ്മേളനം മാറ്റിവെയ്ക്കാന്‍ തീരുമാനം ആയത്.
ഇന്ന് നടക്കുന്ന സര്‍വക്ഷിയോഗത്തിൽ കൊവിഡ് പ്രതിരോധ നടപടികൾ വിശദമായി ചര്‍ച്ച ചെയ്യും. സാമൂഹിക സാമ്പത്തിക വശങ്ങൾ കൂടി പരിഗണിച്ചേ ലോക്ക് ഡൗണിൽ തീരുമാനം എടുക്കാവു എന്ന് മന്ത്രിമാര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷത്തിന്‍റെയും മത മേലധ്യക്ഷൻമാരുടേയും അഭിപ്രായങ്ങളും ചോദിക്കാനാണ് തീരുമാനം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 27 ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുകയും ചെയ്യും.
ധനകാര്യ ബില്ല് പാസാക്കുന്നതിനായിരുന്നു പ്രത്യേക നിയമസഭാ സമ്മേളനം ചേരാനിരുന്നത്. നിയമസഭ സമ്മേളിച്ച് ബില്ല് പാസാക്കിയെടുക്കുന്നതിന് പകരം പ്രത്യേക സാഹചര്യം മുൻനിര്‍ത്തി ഓര്‍ഡിനൻസ് ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്വര്‍ണക്കടത്ത് കേസ് അടക്കമുള്ള വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്ന ആക്ഷേപം അടക്കം ശക്തമായിരിക്കെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം തീരുമാനിച്ചിരുന്നു.