വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് 833 കോടി രൂപ തിരികെ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ആദായനികുതി വകുപ്പ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.
മുൻ സാമ്പത്തിക വർഷത്തിൽ നേടിയ വരുമാനം കണക്കാക്കിയാണ് 2014-15 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം കണക്കാക്കി വന്‍തുക വോഡഫോണ്‍ ഐഡിയ ലിമിറ്റഡില്‍ നിന്നും ഈടാക്കിയിരുന്നു. ഈ തുക തിരികെ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ജൂണില്‍ നികുതി വകുപ്പിനോട് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ആദയ നികുതി വകുപ്പ് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
''രണ്ടാഴ്ചയ്ക്കുള്ളില്‍ തുക പ്രോസസ്സ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതിനാല്‍ വോഡഫോണ്‍ ഐഡിയയ്ക്ക് ഉടന്‍ പണം തിരികെ ലഭിക്കണമെന്ന്'' പിഡിഎസ് ലീഗലിലെ സീനിയര്‍ അസോസിയേറ്റ് പ്രശാന്ത് മെഹര്‍ചന്ദാനി പറഞ്ഞു. എജിആര്‍ കുടിശ്ശിക തന്നെ അടക്കാന്‍ പാടുപെടുന്ന ടെലികോം കമ്പനിക്ക് ആശ്വാസം നല്‍കുന്നതാണ് ഈ ഉത്തരവ്. വോഡഫോണ്‍-ഐഡിയ കമ്പനി കുടിശ്ശിക ഏകദേശം 7,854 കോടി രൂപ അടച്ചിട്ടുണ്ട്, ഇപ്പോഴും 50,399 കോടി രൂപ സര്‍ക്കാരിന് കടമുണ്ട്.