ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവാണ് പി.വി. നരസിംഹറാവു എന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. കോൺഗ്രസിന്റെ തെലങ്കാന യൂണിറ്റ് ഇന്നലെ സംഘടിപ്പിച്ച നരസിംഹറാവു ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഡോ. സിംഗ് ഇത് പറഞ്ഞത്.
"മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ഈ മണ്ണിന്റെ മഹാനായ പുത്രനായിരുന്നു. അദ്ദേഹത്തെ ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്ന് വിളിക്കാം. കാരണം രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള കാഴ്ചപ്പാടും ധൈര്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നു." മൻമോഹൻ സിംഗ് പറഞ്ഞു. 1991ലെ റാവു സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച ദിവസം തന്നെ ഈ പരിപാടി നടന്നതിൽ താൻ വളരെ സന്തുഷ്ടനാണെന്നും സിംഗ് കൂട്ടിച്ചേർത്തു.
1991ൽ നരസിംഹറാവു മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നപ്പോൾ രാജീവ് ഗാന്ധിയുടെ സ്മരണയ്ക്കായി തന്റെ ആദ്യ ബജറ്റ് സമർപ്പിച്ചത് ഡോ. സിംഗ് അനുസ്മരിച്ചു. 1991 ലെ ബജറ്റിനെ ആധുനിക ഇന്ത്യയുടെ അടിത്തറയായും രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങൾ മുന്നോട്ടുനയിക്കുന്നതിനുള്ള മാർഗരേഖയായും പലരും പ്രശംസിച്ചിരുന്നു.
"പ്രധാനമന്ത്രി എനിക്ക് കാര്യങ്ങൾ വിശദീകരിക്കാനുള്ള സ്വാതന്ത്ര്യം നൽകിയതിനാലാണ് ആ ബജറ്റ് സാധ്യമായത്, ധീരമായ തീരുമാനമായിരുന്നു അത്. അക്കാലത്തെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതെന്താണെന്ന് പൂർണ്ണമായി അദ്ദേഹം മനസിലാക്കിയിരുന്നു." മുൻ പ്രധാനമന്ത്രി ഡോ. സിംഗ് ഓൺലൈൻ ചടങ്ങിൽ പറഞ്ഞു.
പി.വി. നരസിംഹറാവു പലവിധത്തിലും തനിക്കൊരു സുഹൃത്തും തത്ത്വചിന്തകനും വഴികാട്ടിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.