രാജസ്ഥാനില്‍ ഇന്ന് രാവിലെ 10 ന് അശോക് ഗെലോട്ട് മന്ത്രിസഭ യോഗം ചേരും. സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുന്നതിന് ഗവര്‍ണര്‍ കല്‍രാജ് മിശ്ര മുന്നോട്ടുവച്ച നിബന്ധനകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. അഭിപ്രായ വ്യത്യസങ്ങള്‍ക്കൊടുവില്‍ ചില നിബന്ധനകള്‍ മുന്നോട്ട് വച്ച് നിയമസഭ സമ്മേളനം ചേരാന്‍ ഗവര്‍ണ്ണര്‍ ഗെഹേ്‌ലോട്ട് സര്‍ക്കാരിനു അനുമതി നല്‍കുകയായിരുന്നു.
വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനായി ഹ്രസ്വ അറിയിപ്പിലൂടെ നിയമസഭാ സമ്മേളനം വിളിക്കുന്നത് ന്യായമായ കാര്യമാണെന്ന് ഗവര്‍ണര്‍ സമ്മതിച്ചതോടെയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതയുദ്ധം താല്‍ക്കാലികമായി അവസാനിച്ചത്. സര്‍ക്കാര്‍ നല്‍കിയ പുതുക്കിയ മന്ത്രിസഭാ ശുപാര്‍ശയില്‍ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടുന്നത് വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനാണെന്ന് പരാമര്‍ശിച്ചിരുന്നില്ലെന്നും, എന്നാല്‍ സര്‍ക്കാര്‍ അതിന് ആഗ്രഹിക്കുന്നുവെന്ന് മാധ്യമ പ്രസ്താവനകളിലൂടെ വ്യക്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇതനുസരിച്ച്, നിയമസഭ വിളിച്ചു ചേര്‍ക്കുണമെന്ന് ഗെഹ്ലോട്ട് വീണ്ടും സമര്‍പ്പിച്ച കാബിനറ്റ് ശുപാര്‍ശ ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു. കോവിഡ് കാലമായതിനാൽ സമ്മേളനത്തിന് 21 ദിവസം മുൻകൂറായി നോട്ടീസ് നൽകണം. അടിയന്തരമായി സഭ ചേരാനാകില്ല. മൂന്നാഴ്‌ച മുമ്പെങ്കിലും എംഎൽഎമാർക്ക് നോട്ടീസ് നൽകണം. വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഉദ്ദേശ്യമുണ്ടെങ്കിൽ സാമൂഹ്യഅകലം ഉൾപ്പെടെയുള്ള നടപടിക്രമം എങ്ങനെ പാലിക്കുമെന്ന് സർക്കാർ വിശദീകരിക്കണം. വിശ്വാസവോട്ടെടുപ്പ് തൽസമയം സംപ്രേഷണം ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഗവര്‍ണര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.