ഏറ്റുമാനൂരിൽ കൊവിഡ് വ്യാപനം രൂക്ഷം. ഏറ്റുമാനൂർ ചന്തയിൽ 67 പേർക്ക് നടത്തിയ കൊവിഡ് പരിശോധനയിൽ 47 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ ഇവിടെ 33 തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. മധ്യ കേരളത്തിലെ ഏറ്റവും പ്രധാന ക്ലസ്റ്ററായി ഏറ്റുമാനൂർ മാറുന്നു എന്നാണ് വിലയിരുത്തൽ. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും പച്ചക്കറി ചന്തയിലെ അതിഥി തൊഴിലാളികൾക്കാണ്. ഇവരുടെ സമ്പർക്ക പട്ടിക വിപുലമാണ്. ജി്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് വൻ തോതിൽ ചരക്കുകൾ കൊണ്ടുപോകുന്നുണ്ട്. അതുകൊണ്ട് തന്നെ രോഗ വ്യാപനം അതിതീവ്രമാകുമെന്നാണ് കരുതുന്നത്. ഏറ്റുമാനൂരിലും സമീപ പഞ്ചായത്തകളിലും സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ വാഹനഗതാഗതം പൂർണമായും തടഞ്ഞിരിക്കുകയാണ്. എംസി റോഡിലൂടെയുള്ള ഗതാഗതം മാത്രമാണ് അനുദിച്ചിരിക്കുന്നത്. ഏറ്റുമാനൂരിൽ കൂടുതൽ രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കോട്ടയം മെഡിക്കൽ കോളേജിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം ഏതാനും വാർഡുകൾ അടച്ചിടാൻ നിർദ്ദേശിച്ചിരുന്നു. ഗൈനക്കോളജി വാർഡിൽ നിന്ന് ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ 55 ഡോക്ടർമാർ നിരീക്ഷണത്തിലാണ്. ഇത് മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ഇടുക്കിയിലെ ചെറുതോണിയിൽ കഴിഞ്ഞ ദിവസം 19 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ പ്രദേശത്ത് മുപ്പതിലധികം പേർക്കാണ് രോഗബാധയുള്ളത്. ഇവിടെ ഒരു കോളനി കേന്ദ്രീകരിച്ചാണ് രോഗബാധയുണ്ടായത്. കരിമ്പനിൽ നിന്ന് എത്തിയ സ്ത്രീയിൽ നിന്നാണ് രോഗ ബാധയുണ്ടായത്. ചെറുതോണിയിൽ രോഗവ്യാപനം രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. ഈ പ്രദേശം പൂർണ ലോക്ഡൗണിലേക്ക് പോകാനാണ് സാധ്യത. ചെറുതോണി പുതിയ ക്ലസ്റ്ററായി പ്രഖ്യാപിച്ചേക്കും.
തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ രോഗവ്യാപനത്തിൽ കുറവുണ്ടായിട്ടില്ല. ഇവിടെ നിന്ന് പുറത്തേക്ക് രോഗം പടരാത്തത് ഏറെ ആശ്വാസം നൽകുന്നുണ്ട്. കോട്ടപ്പുറം ചന്തയിൽ 220 ഓളം പേരെ കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇവയുടെ ഫലം പൂർണമായും നെഗറ്റീവായിരുന്നു. ചാലക്കുടിയിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണ്.