കോവിഡ് 19 പാൻഡെമിക് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം കാരണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നിർത്തിവയ്ക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. സുരക്ഷാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾ ഒഴികെയുള്ള പദ്ധതികളെല്ലാം ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ നിർത്തിവെക്കുമെന്ന് റയിൽവേ ബോർഡ് അറിയിച്ചു.
എന്നാല്‍ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന വികസന പദ്ധതികളെ ഈ തീരുമാനം ബാധിക്കില്ലെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ട്രെയിനുകൾ സുരക്ഷിതമായി ഓടിക്കാൻ ആവശ്യമായവ ഒഴികെ, മുമ്പ് അംഗീകാരം ലഭിച്ചതും കാര്യമായ പുരോഗതി കൈവരിച്ചതുമായ പ്രോജക്ടുകൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കുമെന്ന് ബോർഡ് പറഞ്ഞു. എല്ലാ മേഖലകളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും (പിഎസ്‌യു) ചൊവ്വാഴ്ച അയച്ച നിർദേശത്തിലാണ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.
മാർച്ച് 22 മുതൽ സാധാരണ പാസഞ്ചർ ട്രെയിനുകൾ താൽക്കാലികമായി നിർത്തിവച്ചതിനാൽ ദേശീയ റയിൽവേ പാസഞ്ചർ വിഭാഗത്തിൽ 40,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ച് റെയിൽവേ വിശദമായ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.