ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പാങ്കോങ്, ഗോഗ്ര പ്രദേശങ്ങളില്‍ രണ്ടാഴ്ച്ചത്തോളമായി പിന്മാറ്റത്തിന്റെ സൂചനകളൊന്നുമില്ലെന്ന് ഇന്ത്യൻ സൈന്യം. ലഡാക്കിലെ നിയന്ത്രണ രേഖയിലെ സംഘർഷങ്ങൾക്ക് തീവ്രത കുറയുകയാണെന്ന ചൈനീസ് പ്രതിരോധ മന്ത്രാലയം അവകാശവാദത്തിനു മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം ഇക്കാര്യമറിയിച്ചത്. പാംഗോംഗ് സോയിലെയും ഗോഗ്രയിലെ പട്രോളിംഗ് പോയിന്റ് 17 എയിലെയും ചൈനീസ് സൈനിക പിന്മാറ്റത്തിനുള്ള നിലപാടുകളില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും കോർപ്സ് കമാൻഡർ തലത്തിലുള്ള അഞ്ചാം റൗണ്ട് ചർച്ച ഇതിന് വളരെ നിര്‍ണായകമാണെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
"ഗാൽവാൻ വാലി മേഖലയിലെ ഏറ്റുമുട്ടലിനുശേഷം ചൈനയും ഇന്ത്യയും നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ ഫലപ്രദമായ ആശയവിനിമയം നടത്തിയിട്ടുണ്ട്. നിലവിൽ, ഈ പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. ഇരു രാജ്യങ്ങളുടെയും അതിർത്തി സൈനികരുടെ പിന്മാറ്റം ക്രമേണ നടക്കും." ചൈനീസ് ദേശീയ പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ റെൻ ഗുവാങ് പറഞ്ഞു. എന്നാൽ പാങ്കോംഗ് സോ, പിപി 17 എ എന്നിവിടങ്ങളിൽ സൈനിക പിന്മാറ്റം നടന്നിട്ടില്ലെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പ്രതികരിച്ചു. ഇന്ത്യൻ ഭൂപ്രദേശമായ ഡെപ്സാങ് സമതലത്തിൽ ഇപ്പോഴും ഇന്ത്യന്‍ സേനയുടെ പട്രോളിംഗ് ചൈനീസ് സേന തടഞ്ഞുവെചിരിക്കുകയാണ്
ജൂൺ 6 മുതൽ നടന്നുവരുന്ന ഇന്ത്യ-ചൈന ചർച്ചകളുടെ അഞ്ചാം റൗണ്ട് ഉടന്‍ തന്നെ പ്രതീക്ഷിക്കാം. വെള്ളിയാഴ്ചയോ വാരാന്ത്യത്തിലോ ചർച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നലെ വൈകുന്നേരം വരെ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ലഭിച്ചിരുന്നില്ല.