പത്തനംതിട്ടയിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഇല്ല. കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നാണ് മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പ്രകാരം വെള്ളം ഉളളിൽ ചെന്നതാണ് മരണകാരണം. മൃതദേഹത്തിൽ മർദ്ദനത്തിന്റേയോ ബാഹ്യ ഇടപെടലുകളുടേയോ ലക്ഷണമില്ലെന്നും റിപ്പോർട്ടിലുണ്ട്. തലയുടെ ഇടത് വശത്ത് ചതവുണ്ട്. കൂടാതെ കൈ മുട്ട് ഒടിഞ്ഞിട്ടുണ്ട്. കിണറ്റിൽ വീഴുമ്പോൾ ഉണ്ടായ പരിക്കാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മത്തായിയുടെ ആന്തരികാവയവങ്ങുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഈ റിപ്പോർട്ടിൽ മരണ കാരണം കുറെ കൂടി വ്യക്തമാകും.
മരണവുമായി ബന്ധപ്പെട്ട് വനംവകുപ്പിനെതിരെ മത്തായിയുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മർദ്ദനമേറ്റാണ് മത്തായി മരിച്ചതെന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പിന്റെ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. അതേ സമയം മരണത്തിൽ അസ്വാഭാവികതയില്ലെന്നായിരുന്നു വനംവകുപ്പിന്റെ വാദം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്