ലഡാക്കിൽ കൂടുതൽ സൈനികരെ നിലനിർത്താൻ ഇന്ത്യന്‍ സൈനിക തീരുമാനം. പാംങ്കോംഗ് സോയിലെ യഥാർത്ഥ നിയന്ത്രണ രേഖയുടെ (എൽഎസി) സ്ഥാനത്തെക്കുറിച്ച് ചൈനീസ് അംബാസഡർ സൺ വീഡോങ് വ്യാഴാഴ്ച ഉന്നയിച്ച അവകാശവാദത്തെ തുടർന്നാണ് ഈ തീരുമാനം.
"ഞങ്ങളുടെ തയ്യാറെടുപ്പുകളും പ്രവർത്തനങ്ങളും എതിരാളിയുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അവർക്ക് സാമർഥ്യം ഉള്ളിടത്തോളം, ഞങ്ങൾ എപ്പോഴും തയ്യാറായിരിക്കണം, കാരണം അവരുടെ ഉദ്ദേശ്യം എപ്പോൾ വേണമെങ്കിലും മാറാം. അതുകൊണ്ട് ഞങ്ങൾ എൽഎസിയിൽ സൈനികരെ നിലനിർത്തും." ഇന്ത്യന്‍ കരസേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ലഡാക്കിൽ 3500ഓളം സൈനികരെ പുതുതായി നിയമിക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതിർത്തിയിൽ ഏപ്രിൽ മാസം നിലനിന്നിരുന്ന രീതി പുനസ്ഥാപിക്കുന്നതാണ് സൈന്യത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ ഇരുവിഭാഗവും വിന്യസിച്ചിരിക്കുന്ന അധിക സൈനികരെ കുറയ്ക്കുക, വിവാദ പ്രദേശങ്ങളിൽ നിർമ്മിച്ച പുതിയ അടിസ്ഥാന സൗകര്യങ്ങൾ നീക്കം ചെയ്യുക, പട്രോളിംഗ് അവകാശങ്ങൾ പുനസ്ഥാപിക്കുക എന്നിവയാണ് ഇന്ത്യ-ചൈന ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായിരുന്നത്. മിക്ക സ്ഥലങ്ങളിലും സൈനിക പിന്മാറ്റം പൂർത്തിയായതായി ചൈനീസ് അംബാസഡർ അവകാശപ്പെട്ടെങ്കിലും, പട്രോളിംഗ് പോയിന്റ് 17 എ, പാങ്കോംഗ് സോ എന്നിവിടങ്ങളിൽ നിന്നുള്ള പിന്മാറ്റം ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി.