പത്തനംതിട്ട ചിറ്റാറിൽ മത്തായിയുടെ മരണത്തിൽ ആരോപണ വിധേയരായ വനവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജേഷ് കുമാറിനെയും, സെക്ഷൻ ഓഫീസർ എകെ പ്രദീപ് കുമാറിനെയുമാണ് സസ്പെന്റ് ചെയ്തത്. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് ഈ ഉദ്യോഗസ്ഥർക്ക് എതിരെ തന്നെയാണ് കുടുംബം ആരോപണം ഉന്നയിച്ചിരുന്നത്. ഇവരാണ് ചട്ടവിരുദ്ധമായി മത്തായിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്ന് വനം വകുപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജിഡി ഉൾപ്പെടെ ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. വനംവകുപ്പിന്റെ നിരീക്ഷണ ക്യാമറ തകർത്ത കേസിൽ വനംവകുപ്പിന്റെ 7 ഉദ്യോഗസ്ഥരാണ് മത്തായിയെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട് പോയത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്താൽ മാത്രമെ മത്തായിയുടെ മൃതദേഹം സംസ്കരിക്കൂ എന്ന നിലപാടിലാണ് ബന്ധുക്കൾ.
തെളിവെടുപ്പിനിടെ മത്തായിയെ ആസൂത്രിതമായി കണറ്റിൽ തള്ളിയിട്ട് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നെന്നാണ് ആരോപണം. വനം വകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ച കുറ്റത്തിനാണ് മത്തായിയെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തത്. മാലിന്യം വനത്തിൽ തള്ളിയതുമായി ബന്ധപ്പെട്ട് നേരത്തെയും മത്തായിയിയെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിയിരുന്നു. കഴിഞ്ഞ മാസം 28 നാണ് മത്തായിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.
മത്തായിയുടേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഇല്ല. കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നാണ് മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പ്രകാരം വെള്ളം ഉളളിൽ ചെന്നതാണ് മരണകാരണം. മൃതദേഹത്തിൽ മർദ്ദനത്തിന്റേയോ ബാഹ്യ ഇടപെടലുകളുടേയോ ലക്ഷണമില്ലെന്നും റിപ്പോർട്ടിലുണ്ട്. തലയുടെ ഇടത് വശത്ത് ചതവുണ്ട്. കൂടാതെ കൈ മുട്ട് ഒടിഞ്ഞിട്ടുണ്ട്. കിണറ്റിൽ വീഴുമ്പോൾ ഉണ്ടായ പരിക്കാണെന്നാണ് പ്രാഥമിക നിഗമനം. മത്തായിയുടെ ആന്തരികാവയവങ്ങുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഈ റിപ്പോർട്ടിൽ മരണ കാരണം കുറെ കൂടി വ്യക്തമാകും. അതേസമയം പോസ്റ്റ്മോർ്ട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ ബന്ധുക്കൾ തള്ളി. മരണത്തിന് ഉത്തരവാദികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്ന് ബന്ധുക്കൾ പറഞ്ഞു