ജൂലൈയിലെ ജിഎസ്ടി വിഹിതം 87,422 കോടി രൂപയായി കുറഞ്ഞുവെന്ന് ധനമന്ത്രാലയം. ജൂണിൽ 90,917 കോടി രൂപയായിരുന്നു ലഭിച്ചത്. എന്നിരുന്നാലും, ജിഎസ്ടി വിഹിതം ഏപ്രിൽ-മെയ് മാസത്തേതിനേക്കാൾ മെച്ചപ്പെട്ടതാണ്.
2020 ജൂലൈ മാസത്തിൽ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനം 87,422 കോടി രൂപയാണെന്നും അതിൽ സിജിഎസ്ടി 16,147 കോടി രൂപയും, എസ്‌ജിഎസ്ടി 21,418 കോടി രൂപയും, ചരക്ക് ഇറക്കുമതിക്കായി ശേഖരിച്ച 20,324 കോടി രൂപ ഉൾപ്പെടെ ഐജിഎസ്ടി 42,592 കോടി രൂപയും, സെസ് 7,265 കോടി രൂപയുമാണെന്ന് ധനകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 2019 ജൂലൈ മാസത്തെ ജിഎസ്ടി വരുമാനത്തിന്റെ 86 ശതമാനമാണ് ഈ വരുമാനം.
ജൂലൈ മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തെ കളക്ഷൻ കൂടുതലാണെങ്കിലും നികുതിദായകർ 2020 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളേക്കാൾ കഴിഞ്ഞ മാസം നികുതി അടച്ചിരുന്നുവെന്നത് കാണാൻ സാധിക്കുന്നുണ്ട്. അഞ്ച് കോടിയിൽ താഴെ വിറ്റുവരവുള്ള നികുതിദായകർക്ക് 2020 സെപ്റ്റംബർ വരെ റിട്ടേൺ സമർപ്പിക്കുന്നതിൽ ഇളവ് ലഭിക്കുമെന്നതും ശ്രദ്ധേയമാണ്.