തമിഴ്നാട് ഗവർണർ ഭൻവാരി ലാൽ പുരോഹിതിന് കൊവിഡ്. രാജ്ഭവനിലെ 87 ജീവനക്കാരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി ഭൻവാരിലാൽ പുരോഹിച് രാജ്ഭവനിൽ നിരീക്ഷണത്തിലായിരുന്നു. രാജ്ഭവനിലെ 3 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഗവർണർ നിരീക്ഷണത്തിൽ പോയത്. തുടർന്ന് ഇന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 80 വയസ്സുള്ള ഭൻവാരി ലാലിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് രാജ്ഭവൻ അറിയിച്ചു. രോഗബാധ തീവ്രമല്ലെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് രാജ്ഭവനിൽ മാറ്റാൻ നിർദ്ദേശിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഗവർണർ.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കഴിഞ്ഞ ആഴ്ച ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി ഗവർണറെ കണ്ടത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. മദ്രാസ് ഹൈക്കോടതി റജിസ്ട്രാറും ഗവർണറുടെ സമ്പർക്ക പട്ടികയിൽ ഉണ്ട്. ഇവരെല്ലാം ക്വാറന്റീനിൽ പോകേണ്ട വരുമോ എന്നത് സംബന്ധിച്ച് ആരോഗ്യ വിദഗ്ധർ ഉടൻ തീരുമാനം എടുക്കും.