തിരിച്ചുവരവിനെക്കുറിച്ച് സച്ചിൻ പൈലറ്റ് തന്റെ നിലപാട് വ്യക്തമാക്കുകയും അംഗങ്ങളുമായി സംഭാഷണം നടത്തുകയും ചെയ്യണമെന്ന് കോൺഗ്രസ്. വിമത കോൺഗ്രസുകാർ ഹൈകമാൻഡിനോട് മാപ്പ് ചോദിക്കാൻ തയ്യാറായാൽ അവരെ ഇരു കൈകളും നീട്ടി തിരികെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്. കൂടാതെ, രാജസ്ഥാനിൽ സർക്കാർ സുരക്ഷിതമാണെന്നും ഓഗസ്റ്റ്14 ന് നിയമസഭ സമ്മേളിക്കുമ്പോൾ ഭൂരിപക്ഷം തെളിയിക്കുമെന്നും കോൺഗ്രസ് അവകാശപ്പെട്ടു.
പൈലറ്റ് പുറത്തുവന്ന് ആദ്യം തന്റെ നിലപാട് വ്യക്തമാക്കിയതിനു ശേഷം മാത്രമേ മടങ്ങിവരവിനെക്കുറിച്ച് സംസാരിക്കാൻ കഴിയുകയുള്ളു എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. രാജസ്ഥാനിൽ എത്ര എംഎൽഎമാരാണ് കോൺഗ്രസിനെ പിന്തുണക്കുന്നതെന്ന ചോദ്യത്തിന് തങ്ങൾക്ക് 102 എംഎൽഎമാരുണ്ടെന്ന് സുർജേവാല പറഞ്ഞു.
മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഉൾപ്പെടെ 19 കോൺഗ്രസ് വിമതർ ഗെഹ്‌ലോട്ടിനെതിരെ പ്രതിഷേധം നടത്തുകയും രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിനായി ഗെലോട്ട് സംസ്ഥാന നിയമസഭയുടെ സെഷൻ വിളിച്ചിട്ടുണ്ട്.