ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുകൊണ്ട് കൂടുതല്‍ വികസനം ഉണ്ടാകുകയോ, ഭീകരത അവസാനിക്കുകയോ ചെയ്തിട്ടില്ലെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. 1999 ൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്തതിൽ നിന്നും, പാകിസ്ഥാൻ ആസ്ഥാനമായുള്ള ജയ്ശ്-ഇ-മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസ്ഹറിനെ വിട്ടയച്ചതിൽ നിന്നും ബിജെപി ഒരു പാഠവും പഠിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ നിന്നുള്ള ആരുമായും കൂടിയാലോചിക്കാതെയാണ് പ്രത്യേക പദവി റദ്ദാക്കുന്നതിനെ സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തതെന്നും അബ്ദുല്ല പറഞ്ഞു. ഇന്നലെ, എപ്പിലോഗ് ന്യൂസ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച വെബിനറിലാണ് അബ്ദുല്ല ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ലോകത്തുള്ളവരിൽ ഏറ്റവും വലിയ ബുദ്ധിമാന്മാർ തങ്ങളാണെന്നാണ് ബിജെപി കരുതുന്നതെന്നും അത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ, ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ പ്രിയ സേഥിയും മുൻ എം.എൽ.സി സുരീന്ദർ അംബാർദറും അബ്ദുല്ലയെ എതിർത്തുകൊണ്ട് രംഗത്തെത്തി. 370-ാം വകുപ്പ് റദ്ദാക്കിയത് സമഗ്ര വികസനം ഉറപ്പാക്കുന്നതിന് അനിവാര്യമായിരുന്നെന്ന് അവർ പറഞ്ഞു. ഒരു വർഷം കൊണ്ട് ഫലങ്ങൾ വിലയിരുത്തരുതെന്നും കുറച്ച് കാലങ്ങൾക്കുള്ളിൽ നിങ്ങൾ നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങുമെന്നും സേതി പറഞ്ഞു. ഇതിന് മറുപടിയായി, കതുവ-ബനിഹാൽ റെയിൽ-ലിങ്കിന്റെയും കാർഗിലിനെ കശ്മീർ താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന തുരങ്കത്തിന്റെയും ഉദാഹരണങ്ങളോടൊപ്പം വാഗ്ദാനം ചെയ്ത വികസനങ്ങൾ ഇതുവരെ വന്നിട്ടില്ലെന്നു അബ്ദുല്ല ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 5ന് ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് നൽകിയ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.