സൈന്യത്തില്‍ വനിതകളെ സ്ഥിരം കമ്മീഷന്‍ഡ് ഓഫീസര്‍മാരായി നിയമിക്കണമെന്ന് സുപ്രീം കോടതി. 2010-ലെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. സൈന്യത്തില്‍ വനിതകളുടെ സാന്നിധ്യം വിപ്ലവകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ആണ് അപ്പീല്‍ പരിഗണിച്ചത്.
ശബരിമല വിധിയിലും സ്ത്രീകളുടെ അവകാശവും, ലിംഗ സമത്വവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ച ഡി. വൈ. ചന്ദ്രചൂഡ് തന്നെയാണ് ഈ ചരിത്രപരമായ വിധിയും പുറപ്പെടുവിച്ചിരിക്കുന്നത്. വളരെ ശക്തമായ നിരീക്ഷണങ്ങളും കോടതി നടത്തുകയുണ്ടായി. സ്ത്രീകള്‍ക്ക് ശാരീരികമായ ചില പരിമിതികളും പ്രത്യേകതകളും ഉണ്ട്. അതുകൊണ്ട് സൈന്യത്തിലെ എല്ലാ ജോലികളും നിര്‍വ്വഹിക്കാന്‍ അവര്‍ക്ക് കഴിയില്ല. അതിനാല്‍ അവരെ സ്ഥിരം കമ്മീഷന്‍ഡ് ഓഫീസര്‍മാരായി നിയമിക്കാന്‍ കഴിയില്ല എന്നായിരുന്നു സൈന്യത്തിന്‍റെയും കേന്ദ്ര സര്‍ക്കാറിന്‍റെയും പ്രധാന വാദം. കോടതി ആ വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. 'ശാരീരികമായ പരിമിതികളുടെ പേരു പറഞ്ഞ് അവരുടെ അവസരങ്ങള്‍ നിഷേധിക്കുന്നതും, അവരുടെ കഴിവില്‍ സംശയം പ്രകടിപ്പിക്കുന്നതും സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യം എന്നു മാത്രമല്ല, സൈന്യത്തിനുതന്നെ അപമാനകരമാണ്, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14-ന് ഘടകവിരുദ്ധമാണ് എന്ന്' കോടതി വിലയിരുത്തി.
സ്ത്രീകള്‍ക്ക് കീഴില്‍ ജോലിചെയ്യാന്‍ ഗ്രാമീണ മേഖലയില്‍ നിന്നെത്തിയ ജവാന്മാര്‍ മാനസികമായി തയാറായിട്ടില്ലെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്‍റെ മറ്റൊരു വാദം. വിധി നടപ്പാക്കിയാല്‍ കമാന്‍ഡിംഗ് പോസ്റ്റുകളിലേക്ക് സ്ത്രീകള്‍ക്ക് കടന്നു വരാന്‍ കഴിയും. നിലവില്‍ എല്ലാ കമാന്‍ഡിംഗ് പോസ്റ്റുകളും പുരുഷന്മാരാണ് നിയന്ത്രിക്കുന്നത്. ഉയര്‍ന്ന പോസ്റ്റുകളിലേക്ക് സ്ത്രീകള്‍ എത്തിയാല്‍ അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ പുരുഷന്മാര്‍ കൂട്ടാക്കിയേക്കില്ല എന്നൊരു വാദം പോലും കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ അത്തരം വാദങ്ങള്‍ ബാലിശവും അപമാനകരവുമാണ് എന്നാണ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടത്.