കേരള പൊലീസിന്റെ ഭക്ഷണക്രമത്തിൽ നിന്നു ബീഫ് ഒഴിവാക്കിയത് വീണ്ടും വാര്‍ത്തയാവുകയാണ്. അതിനിടെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കും വിധം തിരിഞ്ഞു കൊത്തുകയാണ് കോടിയേരിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് തൃശൂരിലെ പോലീസ് അക്കാദമിയിലെ ഭക്ഷണക്രമത്തിൽ നിന്നു ബീഫ് ഒഴിവാക്കിയിരുന്നു. അന്ന് 'ആർഎസ്എസ് നിയന്ത്രിക്കുന്ന സർക്കാറായി ഉമ്മൻചാണ്ടി സർക്കാർ അധഃപതിച്ചിരിക്കുന്നു, ഇത് ലജ്ജാകരവും പ്രതിഷേധാർഹവുമാണ്' എന്നായിരുന്നു കോടിയേരിയുടെ കുറിപ്പ്.
വിവിധ ബറ്റാലിയനുകളിലുള്ള പുതിയ ബാച്ചിന്റെ പരിശീലനം ശനിയാഴ്ച തുടങ്ങിയതോടെയാണ് പതിവുപോലെ സംസ്ഥാനത്തെ എല്ലാ ക്യാംപുകളിലേക്കും നല്‍കാനായി തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ഭക്ഷണക്രമം തയ്യാറാക്കിയത്. അതില്‍ ഒരുനേരം പോലും ബീഫ് വിഭവം ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇതു പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനം അല്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ആരോഗ്യകരമായ ഭക്ഷണക്രമമാണെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നുണ്ട്.
പക്ഷെ, ആർഎസ്എസ് നിയന്ത്രിക്കുന്ന സർക്കാരാണോ ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് തിരിച്ചു ചോദിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് സംഗതി വിവാദമായപ്പോള്‍ അന്നത്തെ ഐജിയായിരുന്ന സുരേഷ് രാജ് പുരോഹിത് ഉത്തരവ് തിരുത്തിയിരുന്നു. തുടര്‍ന്ന്, ആഴ്ചയില്‍ രണ്ട് ദിവസം ബീഫ് ലഭ്യമാക്കുകയും ചെയ്തു. അതാണ് വീണ്ടും തിരുത്തപ്പെട്ടിരിക്കുന്നത്.
കോടിയേരിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്:
"തൃശൂർ പോലീസ് അക്കാദമിയിൽ ബീഫ് നിരോധിച്ചിരിയ്ക്കുകയാണ്. സർക്കാർ നിലപാട് ബീഫിനെതിരല്ല എന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറയുമ്പോഴാണ് പോലീസ് അക്കാദമിയിൽ ബീഫ് പാടില്ലായെന്ന ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നത്. ആർഎസ്എസ് നിയന്ത്രിക്കുന്ന സർക്കാറായി ഉമ്മൻചാണ്ടി സർക്കാർ അധപതിച്ചിരിക്കുന്നു. ഇത് ലജ്ജാകരവും പ്രതിഷേധാർഹവുമാണ്".