ഗുജറാത്തിലെ അഹമ്മദാബാദിലുള്ള കോവിഡ് ആശുപത്രിയിൽ ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ എട്ട് കോവിഡ് രോഗികള്‍ വെന്തുമരിച്ചു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി വിജയ് രൂപാനി ഉത്തരവിട്ടു.
തീപിടിത്തത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ സംഗീത സിംഗ്, മുകേഷ് പുരി എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഹമ്മദാബാദിലെ നവരംഗ്പുരയിലുള്ള ശ്രേയ് ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പുലർച്ചെ മൂന്നരയോടെ തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
നിരവധി രോഗികളെ പോലീസും അഗ്നിശമന വകുപ്പും രക്ഷപ്പെടുത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, അഹമ്മദാബാദ് മേയർ ബിജാൽ പട്ടേൽ എന്നിവരുമായി സംസാരിച്ചു. ദുരിതബാധിതർക്ക് ഭരണകൂടം സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.