സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനിലെ വിമതരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ്. തർക്കം രമ്യമായി പരിഹരിക്കാനുള്ള താൽപര്യം സച്ചിൻ അറിയിച്ചതിനു പിന്നാലെയാണ് അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചത്. സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) സമർപ്പിച്ച മൂന്ന് എഫ്‌ഐആറുകളിൽ നിന്ന് രാജ്യദ്രോഹക്കുറ്റം പിൻവലിക്കാന്‍ അശോക് ഗെഹ്‌ലോട്ട് സർക്കാർ തീരുമാനിച്ചതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള കളമൊരുങ്ങിയത്.
പാർട്ടി നേതൃത്വം 'ക്ഷമിച്ചാൽ' വിമത എംഎൽഎമാരെ തിരികെ സ്വാഗതം ചെയ്യുമെന്ന് ഗെഹ്‌ലോട്ട് വ്യക്തമാക്കിയതിനു പിന്നാലെയാണ് രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി കേസുകൾ അഴിമതി വിരുദ്ധ ബ്യൂറോയിലേക്ക് (എസിബി) മാറ്റാനുള്ള തീരുമാനം.
അതേസമയം, തർക്കം ഉപേക്ഷിച്ച് 14ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന നിലപാടിലാണു സച്ചിനൊപ്പമുള്ള ചിലര്‍. 'വിമത രാജസ്ഥാന്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്താനുള്ള ഏക നിബന്ധന ബിജെപിയുടെ സംരക്ഷണം വിട്ടുവരിക എന്നത് മാത്രമാണ്' എന്ന് കോണ്‍ഗ്രസ് നേതാവ് സുര്‍ജെവാല വ്യക്തമാക്കിയിരുന്നു.
എംഎൽഎമാരെ കൂറുമാറ്റത്തിനു പ്രേരിപ്പിച്ചു എന്ന് ആരോപിച്ചുകൊണ്ടാണ് രണ്ടു വിമത എംഎൽഎമാർക്കും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനുമെതിരെ രാജസ്ഥാൻ സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.