കരിപ്പുര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലെ യാത്രക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. അപകടത്തെ തുടര്‍ന്ന് വിമാനത്താളത്തില്‍ സ്‌ക്രീനിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്താന്‍ സാധിച്ചിരുന്നില്ല.
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വിമാനാപകടം നടന്നയുടന്‍ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മലപ്പുറത്തെ കോവിഡ് ക്ലസ്റ്ററുകളിലൊന്നാണ് കൊണ്ടോട്ടിയെങ്കിലും കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കാനുള്ള സാഹചര്യമോ സാവകാശമോ ഇല്ലായിരുന്നു.
അതേസമയം, കരിപ്പൂർ വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ എക്സപ്രസിന്റെ മൂന്ന് വിമാനങ്ങൾ ഇന്ന് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ ആദ്യത്തേത് പുലർച്ചെ രണ്ടിന് ഡൽഹിയിൽ നിന്ന് കോഴിക്കോടേക്ക് തിരിച്ചു. ഡിജിസിഎ, വ്യോമയാന മന്ത്രാലയം അധികൃതർ, എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെയും വഹിച്ചുള്ള വിമാനം കരിപ്പൂരിലെത്തിയിട്ടുണ്ട്.