ആന്ധ്ര പ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം. 9 പേര്‍ മരിച്ചു. 30 പേരെ ഇതിനകം രക്ഷപ്പെടുത്തി. കൂടുതൽ പേർ കെട്ടിടത്തിനുള്ളിലുണ്ടെന്നാണ് കരുതുന്നത്.
വിജയവാഡയിലെ രമേശ് ഹോസ്പിറ്റൽ കോവിഡ് കെയർ സെന്‍ററായി ഏറ്റെടുത്ത സ്വർണ്ണ പാലസ് എന്ന ഹോട്ടലിലാണ് വൻ തീപിടുത്തമുണ്ടായിരിക്കുന്നത്. രാവിലെ അഞ്ച് മണിയോടെയായിരുന്നു തീപിടുത്തം ആരംഭിച്ചതെന്നാണ് സൂചന.
ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം തുടരുന്നു. കഴിഞ്ഞ ആഴ്ച ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വകാര്യ കോവിഡ് ആശുപത്രി തീപിടിത്തത്തെ തുടർന്ന് 8 പേർ മരിച്ചിരുന്നു.
സംഭവത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി മരണപ്പെട്ടയാളുടെ ബന്ധുക്കൾക്ക് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽപ്പെട്ടവർക്ക് മെച്ചപ്പെട്ട മെഡിക്കൽ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അധികൃതരോട് നിർദ്ദേശിച്ചു.
ശേഷിക്കുന്ന രോഗികളെ അടുത്തുള്ള സർക്കാർ ആശുപത്രികളിലേക്ക് മാറ്റിയതായി ജില്ലാ കളക്ടർ ഇംതിയാസ് അഹമ്മദ് പറഞ്ഞു.