നാലാം ദിവസവും രാജമല പെട്ടിമുടിയില്‍ രാവിലെ എട്ടിന് തെരച്ചില്‍ ആരംഭിച്ചു. എന്‍ ഡി ആര്‍ എഫ് പോലീസ് സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന 400 അംഗ സംഘം തെരച്ചില്‍ നടത്തുന്നു. ഇന്നലെ 6 പേരുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണം 51 ആയി. ശേഷിക്കുന്ന 19 പേർക്കായാണ് തിരച്ചില്‍ തുടരുന്നത്.
മൂന്ന് മൃതശരീരം പുഴയില്‍ നിന്നും ലഭിച്ചതിനാല്‍ ഇന്നും പുഴയില്‍ തെരച്ചില്‍ തുടരും. 10 ഹിറ്റാച്ചി ഉള്‍പ്പെടെ എല്ലാവിധ സാങ്കേതിക സംവിധാനത്തോടെയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്നും ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. തുറക്കുന്ന സാഹചര്യമുണ്ടായാല്‍ മൂന്നു മണിക്കൂര്‍ മുന്‍പ് തേനി ജില്ലാ കലക്ടര്‍ അറിയിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.
ഇന്നലെ 4 പേരടക്കം ഇതുവരെ 8 കുട്ടികളുടെ മൃതദേഹമാണു കണ്ടെത്തിയത്. ഞായറാഴ്ച 6 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരം തൊട്ടിൽതുണിയടക്കം ചെളിയിൽ ആഴ്ന്ന നിലയിലാണു ലഭിച്ചത്. 19 സ്കൂൾ വിദ്യാർഥികളും ഒരു എൻജിനീയറിങ് വിദ്യാർഥിയും അപകടത്തിൽപ്പെട്ടു. കുട്ടികൾ ഉൾപ്പെട്ടിട്ടുള്ളതിനാല്‍ ഇന്നലെ തിരച്ചിൽ സാവധാനത്തിലായിരുന്നു.