രാജ്യത്തിന്റെ 74ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാഷ്ട്രപിതാവിന്റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം ചെങ്കോട്ടയില്‍ എത്തിയത്. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ. എല്ലാവർക്കും പ്രധാനമന്ത്രി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. നയതന്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം 4000 പേര്‍ക്കാണ് ചെങ്കോട്ടയിലെ ചടങ്ങുകളിലേക്ക് പ്രവേശനമുള്ളത്. അതിഥികള്‍ തമ്മില്‍ ആറടി അകലത്തില്‍ വരുന്ന രീതിയിലാണ് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഗാര്‍ഡ് ഓഫ് ഓണറിലെ അംഗങ്ങളെല്ലാം ക്വറന്റീന്‍ കഴിഞ്ഞ് വരുന്നവരാണ്.
തുടർച്ചയായ ഏഴാംവർഷമാണ് മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയർത്തുന്നത്. ഈയവസരം ലഭിക്കുന്ന ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയും മോദി തന്നെ. കോവിഡ്മുക്തനായെങ്കിലും വസതിയില്‍ നിരീക്ഷണത്തിലായതിനാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചടങ്ങില്‍ പങ്കെടുക്കുന്നില്ല.