തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണനീക്കത്തിന് ഇ-വേ ബിൽ നടപ്പാക്കുമെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് അറിയിച്ചു. ജി.എസ്.ടി കൗൺസിലിന്റെ സ്വർണം സംബന്ധിച്ച മന്ത്രിതല സമിതിയോഗത്തിൽ ഇന്ത്യയിലെ സ്വർണനീക്കത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിവിധ സംസ്ഥാനങ്ങൾ ഇ-വേ ബില്ലിനോട് യോജിപ്പില്ല എന്നാണ് അറിയിച്ചത്. ഈ പശ്ചാത്തലത്തിൽ ഒാരോ സംസ്ഥാനത്തിനും അവരുടെ സംസ്ഥാനത്തിനുള്ളിൽ സ്വർണനീക്കത്തിന് ഇ-വേ ബിൽ നടപ്പാക്കാൻ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം മന്ത്രിതല ഉപസമിതി അംഗീകരിക്കുകയായിരുന്നു.
ജി.എസ്.ടി കൗൺസിലിന്റെ സ്വർണം സംബന്ധിച്ച മന്ത്രിതല സമിതിയോഗത്തിനുശേഷമാണ് ധനകാര്യമന്ത്രി തീരുമാനം അറിയിച്ചത്. കേരളത്തിൽ ഇ-വേ ബിൽ നടപ്പാക്കുന്നത് സംബന്ധിച്ച ചട്ടങ്ങൾ തയാറാക്കി അടുത്ത യോഗത്തിൽ അവതരിപ്പിക്കും.
സംസ്ഥാനത്ത് നിയമപരമല്ലാതെ കൊണ്ടുപോകുന്ന സ്വർണം, കേരളത്തിൽ ഇ-വേ ബിൽ വരുന്ന പശ്ചാത്തലത്തിൽ പിടിച്ചെടുക്കാം. മുമ്പ് രേഖകളില്ലാത്ത സ്വർണം പിടിച്ചെടുത്താൽ മൂന്നു ശതമാനം നികുതിയും തുല്യമായ തുക പിഴയും അടച്ചാൽ സ്വർണം വിട്ടുനൽകുമായിരുന്നു.
സ്വർണ്ണക്കടത്ത് - വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
സ്വർണം പിടിച്ചെടുക്കുന്ന സാഹചര്യമുണ്ടായാൽ പിടിച്ചെടുത്ത സ്വർണത്തിന്റെ 20 ശതമാനം വിവരം നൽകുന്നവർക്ക് പാരിതോഷികമായി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
വിവരംനൽകുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. ഇ-വേ ബിൽ വന്നാൽ സ്വർണനീക്കം കൃത്യമായി അറിയാനാകും. കൃത്യമായ രേഖകളോടെ മാത്രമേ സ്വർണം കൈമാറ്റവും നീക്കവും സാധ്യമാകൂവെന്നും മന്ത്രി അറിയിച്ചു.