കൊറോണ വൈറസ് മഹാമാരിയില്‍ നിന്നും കരകയറാന്‍ പാടുപെടുന്ന ജപ്പാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. മൊത്ത ആഭ്യന്തര ഉത്പാദനം മുൻ പാദത്തെ അപേക്ഷിച്ച് ഏപ്രിൽ-ജൂൺ മാസങ്ങളിൽ 7.8% ആണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.8% ഇടിഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ജപ്പാന്‍.
കൊറോണ വരുന്നതിനു മുന്‍പുതന്നെ ജപ്പാൻ കുറഞ്ഞ സാമ്പത്തിക വളർച്ചയുമായി മല്ലിടുകയായിരുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങളിലേക്ക് വെളിച്ചം വീശുന്ന കണക്കുകളാണ് ജപ്പാനില്‍നിന്നും പുറത്തുവരുന്നത്.
തുടർച്ചയായ രണ്ട് പാദങ്ങളില്‍ ജപ്പാന്റെ സമ്പദ്വ്യവസ്ഥ കൂപ്പുകുത്തിയതോടെ രാജ്യം കടുത്ത മാന്ദ്യത്തിലേക്ക് വീണുവെന്നാണ് പറയുന്നത്. 1980 മുതലുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഇത്രമാത്രം തിരിച്ചടിനേരിട്ട ഒരു കാലം മുന്‍പ് ഉണ്ടായിട്ടില്ല. ആഭ്യന്തര ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടായതാണ് മാന്ദ്യത്തിന്റെ പിന്നിലെ ഒരു പ്രധാന ഘടകം. അതിനിടെ കൊവിഡ് മൂലം ആഗോള വ്യാപാരം പൂര്‍ണ്ണമായും നിലച്ചതും തിരിച്ചടിയായി.