ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യക്ക് ഹോങ്കോംഗ് രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തി. കൊവിഡ് ബാധിച്ച ധാരാളം യാത്രക്കാരേ കയറ്റിക്കൊണ്ടുപോയതാണ് വിലക്കിനു കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 18 മുതൽ 31 വരെ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്നാണ് ഹോങ്കോംഗ് അധികൃതർ എയർ ഇന്ത്യയെ അറിയിച്ചിരിക്കുന്നത്.
എയർ ഇന്ത്യ വന്ദേ ഭാരത് മിഷനു കീഴിൽ ഹോങ്കോങ്ങിലേക്ക് നിരവധി ഫ്ലൈറ്റ് സർവീസ് നടത്തുന്നുണ്ട്. ഓഗസ്റ്റ് 18, ഓഗസ്റ്റ് 21, ഓഗസ്റ്റ് 25, ഓഗസ്റ്റ് 28 തീയതികളിൽ ദില്ലിയിൽ നിന്ന് പ്രത്യേക വിമാന സർവീസുകൾ നടത്താൻ തീരുമാനിച്ചിരുന്നതുമാണ്. ഹോങ്കോംഗ് അധികൃതർ രണ്ടാഴ്ചത്തേക്ക് വിമാന സർവീസുകൾക്ക് വിലക്കേര്‍പ്പെടുത്തിയതായി എയർ ഇന്ത്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചെങ്കിലും നിയന്ത്രണങ്ങളുടെ കാരണങ്ങൾ വിശദീകരിച്ചിട്ടില്ല.
സസ്‌പെൻഷൻ നീക്കുന്നതിനായി ഹോങ്കോംഗുമായി ചർച്ച നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 14 ന് ദില്ലിയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പോയ 11 യാത്രക്കാർക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് നിരോധനം ഉണ്ടായതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.