കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാൻ അധ്യക്ഷനാകേണ്ടെന്നും, താൻ എപ്പോഴും പാർട്ടിക്കൊപ്പമുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇന്ത്യ ടുമാറോ-കോൺവർസേഷൻ വിത്ത് ദ നെക്സ്റ്റ് ജനറേഷൻ പൊളിറ്റിക്കൽ റീഡേഴ്സ് എന്ന പുസ്തകത്തിലാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൽ നേതൃസ്ഥാനത്ത് വരട്ടെയെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തെ പിന്തുണച്ച് പ്രിയങ്കയും രംഗത്തെത്തി. പുസ്തകത്തിലെ അഭിമുഖത്തിൽ തന്നെയാണ് പ്രിയങ്കയും അഭിപ്രായം അറിയിച്ചത്. സോണിയാ ഗാന്ധിക്ക് പകരം മറ്റൊരു പ്രസിഡന്റ് ഉണ്ടായാൽ അദ്ദേഹമായിരിക്കും എന്റെ ബോസെന്ന് പ്രിയങ്ക വ്യക്തമാക്കി.
ഉത്തർപ്രദേശിന്റെ ചുമതലകളിൽ തന്നെ ആവശ്യമില്ലെന്നും അൻഡമാനിലേക്ക് പാർട്ടി പ്രവർത്തനങ്ങൾക്ക് പോകണമെന്ന് അദ്ദേഹം പറഞ്ഞാൽ സന്തോഷത്തോടെ ആ ചുമതല ഏറ്റെടുക്കമെന്നും പ്രിയങ്ക പറഞ്ഞു. അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതിന്റെ കാരണം രാഹുൽ കൃത്യമായി പറഞ്ഞിരുന്നു.ഗാന്ധി കുടുംബത്തിന്റെ പുറത്തുനിന്നും പുതിയ അധ്യക്ഷൻ വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്, അതിനെ താൻ പൂർണമായും പിന്തുണക്കുന്നു-പ്രിയങ്ക പറഞ്ഞു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ തോൽവിയെ തുടർന്നാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി രാജിവെച്ചത്. രാഹുൽ നേതൃത്വം വീണ്ടു ഏറ്റെടുക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്. ഇതിനിടെയാണ് രാഹുലും പ്രിയങ്കയും നിലപാട് വ്യക്തമാക്കിയത്