പൊലീസിലെ ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോർട്ടിനെ കുറിച്ച് മുഖ്യമന്ത്രി പരശോധിക്കുന്നു. സിഎജി റിപ്പോർട്ടിലെ ക്രമക്കേടുകളെ കുറിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിഎജി റിപ്പോർട്ട് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് പരിശോധനക്ക് മുഖ്യമന്ത്രി നിർദേശിച്ചത്. ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരിക്കുന്നത്.
സിഎജി റിപ്പോർട്ട് നിയമസഭാ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുമെന്നും പ്രത്യേക അന്വേഷണം വേണ്ടെന്നുമായിരുന്നു സർക്കാറിന്റെ ഇതുവരെയുള്ള നിലപാട്. കൂടാതെ റിപ്പോർട്ട് അവഗണിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തീരുമാനിച്ചിരുന്നു. റിപ്പോർട്ടിന്മേൽ നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞ് വിവാദം അവസാനിപ്പിക്കാനായിരുന്നു സിപിഎം നിർദ്ദേശം. എന്നാൽ പൊലീസിനെ കൂടുതൽ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങൾ ഓരോ ദിവസവും പുറത്ത് വരുന്ന സാഹചര്യത്തിലാണ് റിപ്പോർട്ടിൽ വിശദമായ പരിശോധനക്ക് മുഖ്യമന്ത്രി ഉത്തരവിട്ടത്. അതേസമയം റിപ്പോർട്ടിൽ പ്രതിക്കൂട്ടിലുള്ള ആഭ്യന്തര സെക്രട്ടറിയുടെ പരിശോധനപ്രഹസനമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ക്രമക്കേടുകൾ സംബന്ധിച്ച് സിഎജി, ആഭ്യന്തര സെക്രട്ടറിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു