കൊവിഡ് രോഗികളുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. രോഗബാധിതരുടെ മൊബൈൽ ടവർ ലൊക്കേഷൻ മാത്രമെ പരിശോധിക്കൂ എന്ന സംസ്ഥാന സർക്കാറിന്റെ നിലപാട് കോടതി അംഗീകരിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കൂടുതന്ന സാഹചര്യം മനസിലാക്കണമെന്ന് രമേശ് ചെന്നത്തലയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ഇത്തരം നിലപാട് എടുക്കരുതെന്നും ചെന്നിത്തലയോട് കോടതി നിർദ്ദേശിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിട്ടു വീഴ്ചയില്ലാതെ മുന്നോട്ട് പോകണമെന്ന് സർക്കാറിനോട് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു. കൊവിഡ് രോഗികളുടെ ഇതുവരെ ശേഖരിച്ച വിവരങ്ങൾ കോടതിയിൽ സമർപ്പിക്കണമെന്ന രമേശ് ചെന്നിത്തലയുടെ ഉപഹർജി തള്ളി.
കൊവിഡ് രോഗികളുടെ ടെലിഫോൺ വിവരങ്ങൾ ശേഖരിക്കുന്നത് വ്യക്തിയുടെ സ്വകാര്യതിയിലേക്കുള്ള കടന്നു കയറ്റവും ഭരണഘാടനാ വിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. ശേഖരിക്കുന്ന വിവരങ്ങൾ സർക്കാർ ദുരുപയോഗം ചെയ്യുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
രോഗികളുടെ ടെലിഫോൺ വിളിയുടെ വിശദാംശങ്ങൾ ശേഖരിക്കുന്നില്ലന്നും പകരം ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രമാണ് പരിശോധിക്കുന്നതെന്നും ഡിജിപി കോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു.