ഇന്ന് അത്തം. ഇനി പത്ത് നാൾ മലയാളക്കരയ്ക്ക് ഉത്സവമാകേണ്ടതാണ്. 2 വർഷം പ്രളയം നിറം കെടുത്തിയ ഓണാഘോഷങ്ങൾക്ക് ഇത്തവണ കൊവിഡാണ് വെല്ലുവിളി. ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തൃക്കാക്കരയിൽ ഇത്തവണ ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുക. കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കുറി അത്തം ഘോഷയാത്രകള്‍ വേണ്ടെന്നു വയ്ക്കുന്നത്.
ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. എന്നാല്‍ ഇക്കുറി തമിഴ്നാട്ടില്‍നിന്നും പൂക്കളും പഴവും പച്ചക്കറികളുമെല്ലാം എത്തുന്നത് കുത്തനെ കുറയും. മഹാബലിപോലും ഇക്കുറി വരില്ലെന്നാണ് അടക്കംപറച്ചില്‍.
തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിനാണ് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുന്നത്. 'അത്തം പത്തോണം' എന്ന് ചൊല്ല്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കിയ കാലം ഓര്‍മ്മയുണ്ടോ? ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ, ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. ഇക്കുറി ഉള്ളതുകൊണ്ട് ഓണംപോലെ ആഘോഷിക്കും നാം.
അങ്ങനെ പൂവിളികളില്ലാത്ത ഈ ഓണക്കാലവും കടന്നു പോകും. ആർപ്പും വിളിയും നിറയുന്ന നല്ലൊരോണക്കാലം ഇനിയും വരുമെന്നാണ് പ്രതീക്ഷ... മാസ്ക് ധരിച്ച് അകലം പാലിച്ച് കരുതലോടെ കാത്തിരിക്കാം...