ഓണം പ്രമാണിച്ച് ഇന്നുമുതൽ സെപ്റ്റംബർ രണ്ടു വരെ കണ്ടെയ്ൻമെൻ്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്ത അറിയിച്ചു. കണ്ടെയ്ൻമെൻ്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗനിർദ്ദേശപ്രകാരം പ്രവർത്തിക്കണം.
ഓണക്കാലത്ത് കച്ചവടം നടത്താൻ കൂടുതൽ സമയം അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗൺ, ട്രോളിങ് നിരോധനം എന്നിവ മൂലം ഉണ്ടായ നഷ്ടം കുറച്ചെങ്കിലും ഓണക്കാലത്ത് നികത്താം എന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
അതേസമയം, കച്ചവട സ്ഥാപനങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ തുറക്കാൻ പാടുള്ളൂ. സാനിറ്റൈസറും ഹാൻഡ് വാഷും കടകൾക്കു മുൻപിൽ ഒരുക്കണം. കടയിൽ വരുന്നവർ മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. സാമൂഹിക അകലം കൃത്യമായി പാലിക്കണം.