കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഇന്ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി. തെരഞ്ഞെടുപ്പിന് സർക്കാർ സ്വീകരിച്ച നടപടികൾ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളായ ബാങ്ക് ഭരണസമിതി അധ്യക്ഷന്മാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
അടുത്ത മാസം 25 നാണ് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് നടത്താനായി തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ കേരള ബാങ്ക് ഭരണസമിതി തിരെഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അത് സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കോടതി പറഞ്ഞു.
കേരള ബാങ്ക് രൂപീകരണത്തിനെതിരായി വലിയ നിയമപോരാട്ടങ്ങള്‍ നടന്നിരുന്നു. ഇതിനെയെല്ലാം മറികടന്ന് ബാങ്ക് യാഥാര്‍ഥ്യമായ സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധി വന്നിരിക്കുന്നത്. മലപ്പുറം ജില്ലാ ബാങ്ക് ലയനം പൂർത്തിയാകാതെ ആണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചതെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു എന്നും ഈ ഘട്ടത്തിൽ കോടതി ഇടപെടുന്നത് ഒഴിവാക്കണം എന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്.