തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയർക്ക് ഓണാശംസകൾ നേർന്നു.
ഈ ഓണക്കാലത്ത് എല്ലാ ഭവനവും ഐശ്വര്യവും സമൃദ്ധിയും കൊണ്ട് അനുഗൃഹീതമാകട്ടെ. ഓണപ്പാട്ടിന്റെ ഈണവും സമ്പൽസമൃദ്ധിയുടെ തിളക്കവും ഓരോ മനസ്സിലും ഉത്സവത്തിന്റെ സ്വർഗീയാനന്ദം പകരട്ടെ. പ്രതികൂലസാഹചര്യങ്ങളെ സധൈര്യം അതിജീവിക്കാൻ കേരളത്തിന് കരുത്തേകിയ ഒരുമയുടെയും സ്‌നേഹത്തിന്റെയും ഉത്സവം കൂടിയാകട്ടെ നമ്മുടെ ഓണമെന്നും ഗവർണർ ആശംസിച്ചു.
മുഖ്യമന്ത്രിയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ഓണം വലിയൊരു പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും അപ്പുറത്ത് അനുകൂലമായ പ്രകാശപൂർണമായ ഒരു കാലമുണ്ട് എന്ന പ്രതീക്ഷ. മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലം പണ്ട് ഉണ്ടായിരുന്നെന്ന് ആ സങ്കല്പം പറഞ്ഞുതരും. എല്ലാ മനുഷ്യരും ഒരുമയിൽ സമത്വത്തിൽ, സ്‌നേഹത്തിൽ, സമൃദ്ധിയിൽ കഴിയുന്ന ഒരു കാലം ഉണ്ടാവണമെന്ന് ആഗ്രഹിച്ച അതിനായി യ്തനിക്കുന്ന ആർക്കും അളവിൽ കവിഞ്ഞ പ്രചോദനം പകർന്നുതരുന്നതാണ് ആ സങ്കൽപ്പം
ഓണമുണ്ണുന്നതും ഒത്തുകൂടുന്നതും മലയാളികളുടെ ജീവിതത്തിൽ ഏറ്റവും ആഹ്ലാദകരമായ അനുഭവമാണ്. ഓണത്തിൽ കുടുംബത്തിലേക്ക് ഓടിയെത്തുന്നതാണ് മലയാളിയുടെ ശീലം. ഈ വർഷം യാത്രകൾ നിയന്ത്രിക്കപ്പെട്ടിരിക്കുന്നത് ഓരോരുത്തർക്കും പ്രയാസമുണ്ടാക്കുന്ന അനുഭവമാണ്. കോവിഡ് സൃഷ്ടിച്ച പരിമിതികൾക്കും പ്രയാസങ്ങൾക്കും ഇടയിൽ ഓണത്തിന് സാധ്യമായ സഹായങ്ങൾ എത്തിക്കാനും ആനുകൂല്യങ്ങൾ നൽകാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവിധ വേർതിരിവുകളും അതീതമായി സന്തോഷത്തോടെ എല്ലാമനുഷ്യരും കഴിയുന്ന ഒരു നല്ല കാലത്തിന്റെ പിറവിക്കായി എന്നും പ്രചോദനമാവട്ടെ ഓണം.എല്ലാ മലയാളികൾക്കും ഓണാശംസകൾ നേരുന്നു - മുഖ്യമന്ത്രി പറഞ്ഞു.