കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് വായ്പകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആറുമാസത്തെ മൊറട്ടോറിയം അവസാനിച്ചു. ഇന്ന് മുതൽ വായ്പകൾ തിരിച്ചടച്ച് തുടങ്ങണം. മൊറട്ടോറിയം നീട്ടി നൽകേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സർക്കാരും ആർബിഐയും. രണ്ടു തവണകളായാണ് ആറ് മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്.
അതേസമയം, മോറട്ടോറിയം ഡിസംബർ വരെ ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കൊവിഡ് കാലയളവിലെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കേരളം കത്തയച്ചിട്ടുണ്ട്.
സൂക്ഷ്മചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളും (എംഎസ്എംഇ) ചെറുകിട വ്യാപാരികളും കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സമയത്ത് മൊറട്ടോറിയം തുടരേണ്ടത് അനിവാര്യമാണ്. മൊറട്ടോറിയം കാലയളവിൽ വന്നു ചേർന്ന ഭീമമായ പലിശയും ഇത്തരക്കാർക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൊറട്ടോറിയം പരിധി 2020 ഡിസംബർ 31 വരെ നീട്ടി നല്കാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെടണമെന്നും, പലിശയുടെ കാര്യത്തിൽ ഇളവുകൾ നൽകികൊണ്ടുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നുമാണ് കേരളം കത്തിലൂടെ ആവശ്യപ്പെടുന്നത്.