മലപ്പുറം തിരൂരില്‍ ഒരു കുടുംബത്തില്‍ ഒൻപത് വർഷത്തിനിടെ ആറ് കുട്ടികൾ മരിച്ചതിന് കാരണം ജനിതക രോഗമാകാമെന്ന് ഡോക്ടർ. 'സഡൻ ഇൻഫെന്റ് ഡെത്ത് സിൻഡ്രോം' ബാധിതരാണെന്ന് സംശയമുണ്ടായിരുന്നെന്നും കുട്ടികളെ ചികിത്സിച്ച ഡോ. നൗഷാദ് പറഞ്ഞു. മരണകാരണമറിയാൻ മാതാപിതാക്കൾ സമീപിച്ചിരുന്നുവെന്നും തുടർന്നാണ് കൊച്ചി അമൃത ആശുപത്രിയിലേക്ക് പരിശോധനയ്ക്കയച്ചതെന്നും ഡോ. നൗഷാദ് പറഞ്ഞു. തിരൂർ നഴ്സിംഗ് ഹോമിലെ ഡോക്ടറാണ് നൗഷാദ്.
കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മരിച്ച ആറാമത്തെ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. എന്നാല്‍ സ്വാഭാവിക മരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം നടത്തിയ സർജന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തും.
തറമ്മൽ- റഫീഖ് സബ്ന ദമ്പതികളുടെ മക്കളാണ് മരിച്ചത്. നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. അഞ്ചു കുട്ടികൾ മരിച്ചത് ഒരു വയസിൽ താഴെ പ്രായമുള്ളപ്പോഴാണ്, ഒരു കുട്ടി മരിച്ചത് നാലര വയസ്സിൽ. ഇന്നലെ രാവിലെയാണ് ആറാമത്തെ കുട്ടി മരിച്ചത്. 93 ദിവസം പ്രായമുള്ള ആൺകുട്ടിയാണ് ഇന്നലെ മരിച്ചത്.