ഇന്ന് ശ്രീ നാരായണ ഗുരു ജയന്തി
"ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" എന്നാണ് അരുവിപ്പുറം പ്രതിഷ്ഠക്ക് ശേഷം ഗുരു സ്വന്തം കൈപ്പടയിൽ എഴുതിവെച്ചത്. ശിവപ്രതിഷ്ഠയിലൂടെ വിഗ്രഹാരാധനാ സംബന്ധിയായ ബ്രാഹ്മണ വേദാധികാരത്തെ പിടിച്ചുകുലുക്കിയ ഗുരു മനുഷ്യർക്കിടയിലെ ഭേദചിന്തകളെയും വേർതിരിവുകളെയും അവസാനിപ്പിക്കാനാവശ്യപ്പെടുകയായിരുന്നു.
മനുസ്മൃതിയുടെ മൂല്യവ്യവസ്ഥകളെയും അതുണ്ടാക്കിവെച്ച ജാതി ഉച്ചനീചത്വങ്ങളെയും ചോദ്യം ചെയ്ത അനവധിയായ സാമൂഹ്യവിപ്ലവ പ്രവർത്തനങ്ങളുടെ തുടക്കമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ.
പുനരുത്ഥാനവാദികളും ദേശീയാധികാരം കയ്യടക്കിയ അവരുടെ രാഷ്ട്രീയ നേതൃത്വവും ചാതുർവർണാധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളെയും നമ്മുടെ നവോത്ഥാനം നിഷ്കാസനം ചെയ്ത മൂല്യവ്യവസ്ഥകളെയും പുനരായിക്കാനും ദേശിയതായി കൊണ്ടാടാനും തിടുക്കപ്പെടുക്കപ്പെടുന്ന അത്യന്തം രോഷജനകമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത് .... ഇവിടെയാണ് ഗുരുദർശനത്തിൻ്റെ പ്രസക്തി.
ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി നിലകൊള്ളുന്നവർ ഇന്ന് ഗുരുദർശനത്തെയും നവോത്ഥാനാശയങ്ങളെയും ഉയർത്തിപ്പിടിച്ച് കോർപ്പറേറ്റ് മൂലധനവും മനുവാദവും ചേർന്നു ഭീഷണമാകുന്ന നവ ഹൈന്ദവവാദത്തിനെതിരായി പ്രതിരോധം തീർക്കേണ്ടതുണ്ട്.
ഗുരുസ്മരണകളിലേക്ക് നമുക്ക് കൈയെത്തിപ്പിടിക്കാം. ഗുരു വിഗ്രഹപ്രതിഷ്ഠാ സംബന്ധിയായ സംസ്കൃത യാഗവിധികള ധിക്കരിക്കുകയാണ് ചെയ്തത്. ഇതുകണ്ടു പ്രകോപിതരായ പൂണൂലിട്ട ബ്രാഹ്മണ്യം വിളിച്ചു ചോദിച്ചത് ഈഴവനായ നാണുവിന് വിഗ്രഹപ്രതിഷ്ഠ നടത്താനെന്ത് അവകാശം? ഈ നാണുവിന് വിഗ്രഹപ്രതിഷ്ഠാ സംബന്ധിയായ തന്ത്രവിധികളറിയുമോ? പൂജാവിധികളറിയുമോ എന്നെല്ലാമാണ്.
അവർക്കുത്തരമായി നാരായണ ഗുരു പറഞ്ഞത് നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണെന്നാണ്.അതായത് സംസ്കൃതമറിയുന്ന ഒരു ബ്രാഹ്മണ ശാന്തിക്കാരൻ്റെ ഇടനില ആവശ്യമില്ലാത്ത ഭക്തർക്ക് നേരിട്ട് തങ്ങളുടെ സങ്കടങ്ങളും പരിദേവനങ്ങളും ഉണർത്തിക്കാൻ കഴിയുന്ന അധസ്ഥിതരുടെ ശിവനെയാണ് നാം പ്രതിഷ്ഠിച്ചതെന്ന്. അധസ്ഥിതരിൽ സവർണ്ണാധികാരത്തിലധിഷ്ഠിതമായ ജാതിവ്യവസ്ഥ അടിച്ചേല്പിച്ച എല്ലാവിധ അപകർഷതകളെയും അതിലംഘിക്കുന്ന ആത്മബോധത്തിൻ്റെ കൊടുങ്കാറ്റ് അഴിച്ചുവിടുകയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു.
അധീശത്വ മൂല്യങ്ങളിൽ നിന്നുള്ള വിമുക്തിയും മനസ്സിൻ്റെ സാംസ്കാരികമായ പ്രത്യുത്ഥാനവും മനുഷ്യോചിതമല്ലാത്ത ആചാരങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്ന ബൗദ്ധിക പ്രക്രിയയുമാണ് നവോത്ഥാനമെന്നാണ് ഗുരു നമ്മെ പഠിപ്പിക്കുന്നത്.