കിഴക്കന്‍ ലഡാക്കില്‍ ചൈന പ്രകോപനം ആവർത്തിക്കുന്നതിനാല്‍ സജ്ജമായിരിക്കാന്‍ സേനാവിഭാഗങ്ങള്‍ക്ക് നിർദേശം. യഥാസമയം ഇന്ത്യ പ്രതിരോധിച്ചതിനാൽ പാംഗോങ് തടാകക്കരയിലെ തത്‌സ്ഥിതി മാറ്റാനുള്ള നീക്കം തടയാൻ കഴിഞ്ഞു. ചൈനീസ് അതിക്രമം ആസൂത്രിതമാണെന്നും സമാധാനം ഉണ്ടാകാനാണ് ആഗ്രഹിക്കുന്നതെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതികരിച്ചു.
പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ കുന്നുകളിൽ നിലയുറപ്പിക്കാനായിരുന്നു ചൈനയുടെ നീക്കം. ഇവിടെ ചൈന അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നു. ഈ പ്രദേശത്തിനായി പലപ്പോഴും അവകാശം ഉന്നയിയിച്ചിട്ടുണ്ട്. ചൈനയുടെ ശ്രമം തടഞ്ഞ ഇന്ത്യന്‍ സൈന്യം പ്രശ്നപരിഹാരത്തിന് ബ്രിഗേഡ് കമാന്‍റര്‍തല ചർച്ച ആരംഭിച്ചു.
ഇതിനിടെ 30ന് അർധരാത്രി വീണ്ടും ചൈന നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ചു എന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ചർച്ചകള്‍ തുടരവെ ചൈന സൈന്യത്തെ നിയന്ത്രിക്കണമെന്നും എം.ഇ.എ ആവശ്യപ്പെട്ടു. കൂടുതല്‍ സൈന്യത്തെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. അതിനിടെ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിളിച്ച ഉന്നതതല യോഗം അതിർത്തിയിലെ കയ്യേറ്റം നേരിടുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്തു.