വലതുപക്ഷ ഉള്ളടക്കമുള്ള പേജുകൾ ഇല്ലാതാക്കുന്ന സമീപനമാണ് ഫേസ്ബുക്ക് ഇന്ത്യ മാനേജ്മെന്റ് സ്വീകരിക്കുന്നതെന്ന് ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്. ഇന്നലെ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന് അദ്ദേഹമെഴുതിയ കത്തിലാണ് ഈ ആശങ്ക പങ്കുവെച്ചത്. 2019ലെ തിരഞ്ഞെടുപ്പിന് മുമ്പായി വലതുപക്ഷ ഉള്ളടക്കമുള്ള പേജുകൾക്ക് ലഭിച്ചിരുന്ന റീച്ച് കുറച്ചുവെന്നും ഈ പക്ഷപാതവും നിഷ്‌ക്രിയത്വവും ഫേസ്ബുക്ക് ഇന്ത്യ ടീമിലെ വ്യക്തികളുടെ രാഷ്ട്രീയതാല്പര്യങ്ങൾ കാരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയെ ഫെയ്സ്ബുക്ക് സഹായിക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് ഇരവാദമുയര്‍ത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ രംഗത്തു വരുന്നത്. നേരത്തെ ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.
കേന്ദ്രത്തിന്റെ വലതുപക്ഷ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്ന ആളുകൾക്ക് ഇതിനെതിരെ അപ്പീൽ നൽകാനുള്ള അവകാശവും കമ്പനി നിഷേധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് മാനേജ്മെന്റിന് എഴുതിയ ഡസൻ കണക്കിന് ഇമെയിലുകൾക്ക് പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് തനിക്കറിയാമെന്നും വലതുപക്ഷത്തോടുള്ള പക്ഷപാതവും നിഷ്‌ക്രിയത്വവും നിങ്ങളുടെ ഫേസ്ബുക്ക് ഇന്ത്യ ടീമിലെ വ്യക്തികളുടെ രാഷ്ട്രീയ വിശ്വാസങ്ങളുടെ ആധിപത്യത്തിന്റെ ഫലമാണെന്നും അദ്ദേഹം തുറന്നടിച്ചു.
അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വ്യക്തമായിട്ടുപോലും ബിജെപിയുമായി ബന്ധമുള്ള വ്യക്തികൾക്കെതിരെ വിദ്വേഷ-സംഭാഷണങ്ങൾ നടത്തുന്നതിനെതിരെയുള്ള നടപടികൾ ഫേസ്ബുക്ക് പാലിച്ചില്ലെന്ന വാൾസ്ട്രീറ്റ് ജേണൽ ലേഖനത്തിന് പിന്നാലെയാണ് മന്ത്രി ഈ കത്ത് അയച്ചത്. ഐടി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്കുള്ളിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അജിത് മോഹനെ വിളിപ്പിക്കുവാൻ കമ്മിറ്റി തീരുമാനിച്ചു. നാളെ നടത്താനിരിക്കുന്ന ഹിയറിങ്ങിൽ അദ്ദേഹം ഹാജരാവും.
ഭരണകക്ഷികൾ ഫേസ്ബുക്ക് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് കോൺഗ്രസ്സും സക്കർബർഗിന് കത്തുകൾ അയച്ചിട്ടുണ്ട്. കമ്പനിയുടെ ഇന്ത്യന്‍ നേതൃത്വത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യമാണെന്നും കത്തിൽ സൂചിപ്പിച്ചു. എന്നാൽ തങ്ങളുടേത് ഒരു “പക്ഷപാതരഹിത പ്ലാറ്റ്ഫോം” ആണെന്നും, മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഇന്ത്യയിലെ ഏതൊരു വ്യക്തിയുടെയും പോസ്റ്റുകൾ നീക്കംചെയ്യുമെന്നും ഫേസ്ബുക്ക് അറിയിച്ചു.