രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) ഉണ്ടായ തകര്‍ച്ച, തൊഴിൽ നഷ്ടം, ജിഎസ്ടി നഷ്ടം എന്നിവയെല്ലാം മോദി സൃഷ്‌ടിച്ച ദുരന്തങ്ങളാണെന്ന് രാഹുൽ ഗാന്ധി. രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ നിയന്ത്രിക്കാൻ കേന്ദ്രത്തിന് കഴിയുന്നില്ലെന്നും അതിർത്തിയിലെ ആക്രമണ സംഭവങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
ആറ് കാരണങ്ങൾ നിരത്തിയാണ് 'മോദി നിർമിത ദുരന്തങ്ങ' രാഹുല്‍ വിശദീകരിക്കുന്നത്. ജിഡിപിയില്‍ ഉണ്ടായ ചരിത്രപരമായ ഇടിവ്, 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ, തൊഴിൽ നഷ്ടം, സംസ്ഥാനങ്ങൾക്ക് അവരുടെ ജിഎസ്ടി കുടിശ്ശിക നൽകാത്തത്, ദൈനംദിന കൊവിഡ് കേസുകളുടേയും മരണങ്ങളുടേയും കാര്യത്തില്‍ ആഗോളതലത്തിൽതന്നെ ഏറ്റവും ഉയർന്ന നിരക്ക്, അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം എന്നിവയൊക്കെയാണ് അദ്ദേഹം എടുത്തു പറഞ്ഞത്. സമ്പദ്‌വ്യവസ്ഥയുടെ 'നാശം' ആരംഭിച്ചത് നോട്ടു നിരോധനം മുതലാണെന്നും പിന്നീട് സര്‍ക്കാര്‍ ഒന്നിനു പിറകെ ഒന്നായി നടപ്പാക്കിയതെല്ലാം തെറ്റായ നയങ്ങളായിരുന്നെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു.
2020 ന്റെ ആദ്യ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 23.9 ശതമാനം ചുരുങ്ങിയപ്പോഴും, കൊറോണ വൈറസ് മഹാമാരി സമ്പദ്‌വ്യവസ്ഥയെ എത്രകണ്ട് ബാധിച്ചുവെന്ന വിദഗ്ധരുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ കേന്ദ്രം അവഗണിച്ചതും രാഹുൽ ഗാന്ധി എടുത്തുപറഞ്ഞു.