പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ റീ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. നെടുങ്കണ്ടം കസ്റ്റഡി മരണം റീ പോസ്റ്റുമോർട്ടം ചെയ്ത അതേ മൂന്നംഗ ഫോറൻസിക്ക് ഡോക്ടറുമാരുടെ സംഘമാണ് റീ പോസ്റ്റ്മോർട്ടം നടത്തുക. ഏറെ നാടകീയതകൾക്ക് ഒടുവിലാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം സംസ്ക്കരിക്കാൻ കുടുംബം തീരുമാനമെടുത്തത്.
സിബിഐയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് അതേ മൂവർസംഘത്തെ തന്നെ മത്തായിയുടെ റീപോസ്റ്റുമോർട്ടത്തിനും സർക്കാർ നിയോഗിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകുന്ന മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുടർന്ന് നാളെ രാവിലെ 9ന് വടശേരിക്കര അരീക്കാകാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. അന്നേ ദിവസം 3.30ന് കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ ശവസംസ്‌കാരം നടക്കും. ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നിലാപാടെടുത്ത കുടുംബം സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് നിലപാടിൽ അയവ് വരുത്തിയത്.
ജൂലൈ 28നാണ് വനം വകുപ്പിൻ്റെ കസ്റ്റഡിയിലിരിക്കെ മത്തായി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മത്തായിയുടെ ആദ്യ പോസ്റ്റ് റിപ്പോർട്ട് പ്രകാരം മരണകാരണം ശ്വസകോശത്തിൽ വെള്ളം കയറിയാതാണ്. ശരീരത്തിൽ മർദനത്തിന്റെ പാടുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് മത്തായിയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.