ശ്രീലങ്കയ്ക്കു സമീപം ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ക്രൂഡ് കപ്പലിനു തീപിടിച്ചതിനെത്തുടർന്നു കേരളവും അതീവ ജാഗ്രതയില്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി ക്രൂഡ് ഓയില്‍ കൊണ്ടുവരികയായിരുന്ന ന്യൂഡയമണ്ട് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഒരു ഹെലികോപ്റ്ററും രണ്ട് കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടതായും തീ അണയ്ക്കാന്‍ ശ്രമം തുടങ്ങിയതായും ശ്രീലങ്കന്‍ നാവികസേന അറിയിച്ചു.
കപ്പലിലുണ്ടായിരുന്ന 23 പേരിൽ ഒരാളെ കാണാതായി എന്നാണ് റിപ്പോര്‍ട്ടുകള്‍. 19 പേർ ലൈഫ് ബോട്ടിൽ രക്ഷപ്പെട്ടതായി ശ്രീലങ്കൻ നാവിക സേനയുടെ വക്താവ് അറിയിച്ചു. പരിക്കേറ്റയാളെ നാവിക സേന കരക്കെത്തിച്ചിട്ടുണ്ട്. 2 തവണ കപ്പലിൽ സ്ഫോടനമുണ്ടായി. ആദ്യ സ്ഫോടനത്തിനുശേഷം തീ നിയന്ത്രണവിധേയമായിക്കഴിഞ്ഞാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കപ്പലിൽ നിന്ന് എണ്ണച്ചോർച്ച ഉണ്ടായാൽ കേരള തീരത്ത് അപകട സാധ്യതയുണ്ടോ എന്നറിയാൻ സംസ്ഥാന സർക്കാർ ദേശീയ സമുദ്രഗവേഷണ കേന്ദ്രത്തിന്റെ (ഇൻകോയിസ്) സഹായംതേടി. മുൻകരുതൽ നടപടികൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിനും നിർദേശം നൽകിയിട്ടുണ്ട്. കപ്പലിൽ നിന്ന് എണ്ണച്ചോർച്ചയുണ്ടായാൽ ഒഴുക്കിന്റെയും കാറ്റിന്റെയും ഗതിക്കനുസരിച്ച് അധികം വൈകാതെ തന്നെ കേരള തീരംവരെ എത്തും. 600 കിലോമീറ്ററോളം കടൽത്തീരമുള്ളതിനാൽ കേരളത്തെയാകെ ഇത് ബാധിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ദേശീയ സമുദ്ര വിജ്ഞാന സേവനകേന്ദ്രമാണ് ഇന്‍കോയിസ്.