ഇന്ത്യയാണ് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിയെന്ന് ചൈന. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോസ്‌കോയിലെത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ചക്ക് അവസരം തേടി നേരത്തെ ചൈന രംഗത്തെത്തിയിരുന്നു. ആ ചര്‍ച്ചയിലാണ് ഇന്ത്യയെ പഴി ചാരി ചൈന രംഗത്തെത്തിയത്.
രണ്ടരമണിക്കൂറോളം നീണ്ടുനിന്ന രാഷ്ട്ര നേതാക്കളുടെ ചര്‍ച്ചയിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് ചൈനയുടെ പ്രതികരണം വ്യക്തമാക്കുന്നത്. പാംഗോങ് തടാകത്തിനു തെക്കുള്ള മലനിരകള്‍ കൈയേറാനെത്തിയ ചൈനീസ് സൈന്യത്തെ തുരത്തിയ ഇന്ത്യ ചുഷുൽ മേഖലയടക്കം ആറോ ഏഴോ തന്ത്രപ്രധാന കുന്നുകളില്‍ മേധാവിത്വം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഉടന്‍തന്നെ ഇനിയൊരു പിന്മാറ്റം സാധ്യമായേക്കില്ല.
ഇന്ത്യയാണ് അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ സൃഷിക്കുന്നത്, തങ്ങള്‍ സ്വന്തം പ്രദേശങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടത്തുന്നത്, കൂടാതെ ഇന്ത്യ ചൈനക്കെതിരെ ശക്തമായ അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണ് തുടങ്ങിയ വിലകുറഞ്ഞ ആരോപണങ്ങളില്‍ ആവര്‍ത്തിച്ച് ഉന്നയിക്കുകയായിരുന്നു ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെങ്.
അതേസമയം, ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ അതിര്‍ത്തി പ്രശ്നത്തില്‍ മറ്റൊരു രാജ്യത്തിന്റെയും ഇടപെടല്‍ ആവശ്യമില്ലെന്ന നിലപാടിലാണ് ഇന്ത്യയും ചൈനയും.