കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ കേരളകോൺഗ്രസ് ജെ മത്സരിക്കുമെന്ന് പിജെ ജോസഫ്. സീറ്റിൽ കേരള കോൺഗ്രസ് മത്സരിപ്പിക്കണമെന്ന് നേരത്തെ തന്നെ ധാരണയായതാണെന്നും ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് സൂചന നിലനിൽക്കെയാണ് പിജെ ജോസഫ് നിലപാട് വ്യക്തമാക്കിയത്. കുട്ടനാട് സീറ്റിൽ ഡിസിസി പ്രസിഡന്റ് എം ലിജു, ജോസഫ് വാഴക്കൻ എന്നിവർക്കായാണ് കോൺഗ്രസിൽ ചരട് വലി നടക്കുന്നത്. ഐ ഗ്രൂപ്പ്കാരനായ ജോസഫ് വാഴക്കാനായി രമേശ ചെന്നിത്തല അടക്കമുള്ള നേതാക്കളാണ് രംഗത്തുള്ളത്. കേരള കോൺഗ്രസിലെ തർക്കം മുതലെടുത്താണ് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ ശ്രമം നടക്കുന്നത്. രണ്ടില ചിഹ്ന തർക്കത്തിൽ ജയിച്ച ജോസ് കെ മാണി വിഭാഗത്തോട് നിലവിൽ യു ഡി എഫ് നേതാക്കൾ കാണിക്കുന്ന മൃദുസമീപനത്തിൽ അസ്വസ്ഥനാണ് പിജെ ജോസഫ്.
അതേ സമയം തോമസ് കെ ചാണ്ടിയുടെ സഹോദൻ തോമസ് കെ തോമസ് സ്ഥാനാർത്ഥി ആയേക്കും. സ്ഥാനാർത്ഥിത്വം നേരത്തെ തീരുമാനിച്ചതാണെന്നും താൻ മത്സരിക്കുന്നതിൽ സിപിഎമ്മിന് എതിർപ്പില്ലെന്നും തോമസ് അഭിപ്രായപ്പെട്ടു. എൻസിപി നേതാവ് ടിപി പീതാംബരൻ മാസ്റ്ററുമായി തോമസ് കൂടിക്കാഴ്ച നടത്തി. എൻസിപിയിൽ മറ്റ് എതിർപ്പുകൾ ഇല്ലെങ്കിൽ തോമസ് കെ തോമസ് തന്നെ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും.