ലോക കേരളസഭയുടെ ഭക്ഷണത്തിന്‍റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ്. ലോക കേരള സഭയുടെ ഭക്ഷണ ചെലവുമായി ബന്ധപ്പെട്ടുള്ള വിവാദം അനാവശ്യമാണെന്ന് ആർ പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള പറഞ്ഞു. റാവിസ് ലോക കേരള സഭാ സംഘാടകരോട് തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ പറഞ്ഞു കേൾക്കുന്ന തുകയുടെ ഒരു ഇടപാടും നടത്തിയിട്ടില്ല. ഇത്തരത്തില്‍ ഒരു അനാവശ്യ വിവാദം ഉണ്ടായ സാഹചര്യത്തില്‍ ഈ ഇനത്തില്‍ യാതൊരു തുകയും ഈടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ‐ രവി പിള്ള പറഞ്ഞു. ഇപ്പോഴത്തെ മാധ്യമ റിപ്പോർട്ടുകൾ അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read
പരിപാടിയുടെ നടത്തിപ്പിനായി ഉണ്ടാക്കിയ ഭക്ഷണത്തിന്റെ മെനുവും സാധാരണ രീതിയിൽ റാവിസ് കോവളം ഈടാക്കുന്ന സേവന വില വിവരവുമാണ് സംഘാടകർക്ക് നൽകിയിരുന്നത്. നിജസ്ഥിതിക്കായി റാവിസ് കോവളം അധികൃതരെ ബന്ധപ്പെട്ടിരുന്നെങ്കിൽ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പ്രവാസികളുടെ ക്ഷേമത്തിനായി രൂപംകൊള്ളുകയും പ്രവർത്തിക്കുന്നതുമായ ലോക കേരള സഭയിൽ ഞാനും അംഗമാണ്, അവിടെ എത്തിയ ഓരോ പ്രവാസിയും പ്രതിനിധിയും എന്റെ സഹോദരി സഹോദരന്മാരാണ്, സ്വന്തം കുടുംബത്തിൽ വന്നു ഭക്ഷണം കഴിക്കുമ്പോൾ പണം ഈടാക്കുന്ന സംസ്‌കാരം നമുക്കില്ല" - രവി പിള്ള പറഞ്ഞു.